ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലിം മേയറായി സോഹ്രാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു

ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലിം മേയറായി സോഹ്രാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു


ന്യൂയോര്‍ക്ക് സിറ്റി: ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റ് നേതാവ് സോഹ്രാന്‍ മംദാനി ന്യൂയോര്‍ക്ക് നഗരത്തിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹാട്ടനിലെ സേവനം നിര്‍ത്തലാക്കിയ ഒരു പഴയ സബ്വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചരിത്രപ്രാധാന്യമുള്ള ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഖുര്‍ആനില്‍ കൈവെച്ചാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായാണ് മംദാനി ചരിത്രം കുറിച്ചത്.

ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമാനവും പ്രത്യേകാവകാശവുമാണിതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പറഞ്ഞു.

34 വയസ്സുകാരനായ മംദാനിയുടെ സത്യപ്രതിജ്ഞ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസാണ് നടത്തിയത്. നഗരത്തിലെ ആദ്യകാല സബ്വേ സ്റ്റേഷനുകളില്‍ ഒന്നായ പഴയ സിറ്റി ഹാള്‍ സ്റ്റേഷനിലായിരുന്നു ചടങ്ങ്. മനോഹരമായ വളഞ്ഞ മേല്‍ക്കൂരകള്‍ക്കായി പ്രശസ്തമായ ഈ വേദിയില്‍, മംദാനിയുടെ ഭാര്യ രാമ ദുവാജി ഖുര്‍ആന്‍ കൈവശം വഹിച്ചു.

സിറ്റി ഹാളില്‍ പൊതുചടങ്ങായും വീണ്ടും സത്യപ്രതിജ്ഞ നടക്കും. മേയറുടെ രാഷ്ട്രീയ പ്രചോദനങ്ങളിലൊരാളായ യു എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സാണ് ചടങ്ങ് നയിക്കുക. തുടര്‍ന്ന് 'കാന്യണ്‍ ഓഫ് ഹീറോസ്' എന്നറിയപ്പെടുന്ന ബ്രോഡ്വേയിലെ ഭാഗത്ത് പൊതുജന ആഘോഷ പരിപാടിയും നടക്കും.

ഇതുവരെ നഗരത്തിന് പുറത്തെ വാടക ഒറ്റമുറി ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മംദാനിയും ഭാര്യ രാമ ദുവാജിയും ഇനി മാന്‍ഹട്ടനിലെ ഔദ്യോഗിക മേയര്‍ വസതിയിലേക്ക് താമസം മാറും. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും കഠിനവും ശ്രദ്ധേയവുമായ സ്ഥാനങ്ങളിലൊന്നാണ് അദ്ദേഹം ഇനി ഏറ്റെടുക്കുന്നത്.

1991-ല്‍ ഉഗാണ്ടയിലെ കംപാലയില്‍ പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായറിന്റെയും മഹ്മൂദ് മംദാനിയുടെയും മകനായി ജനിച്ച സോഹ്രാന്‍ മംദാനിയുടെ ജീവിതം വിവിധ പ്രവാസ സമൂഹങ്ങളുടെ സംഗമകഥയാണ്. ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയറാകുന്നതിനൊപ്പം ദക്ഷിണേഷ്യന്‍ വംശജനായ ആദ്യ മേയറും ആഫ്രിക്കയില്‍ ജനിച്ച ആദ്യ മേയറുമാണ് അദ്ദേഹം. 34-ാം വയസ്സില്‍, ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.

ഏഴ് വയസ്സുള്ളപ്പോള്‍ കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ മംദാനി 9/11 ശേഷമുള്ള കാലഘട്ടത്തില്‍ മുസ്ലിംകള്‍ക്ക് എല്ലായ്‌പ്പോഴും സ്വാഗതം ലഭിക്കാത്ത സാഹചര്യത്തിലാണ് വളര്‍ന്നത്. 2018-ല്‍ അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടി. തുടര്‍ന്ന് നഗരത്തിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം 2020-ല്‍ ക്വീന്‍സ് മേഖലയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

അഫോര്‍ഡബിലിറ്റി എന്ന വിഷയത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന പ്രചാരണത്തിലൂടെ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട പരിവര്‍ത്തനാത്മക നയങ്ങള്‍ നടപ്പാക്കുമെന്ന് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി വാഗ്ദാനം ചെയ്തു. സൗജന്യ ശിശുസംരക്ഷണം, സൗജന്യ ബസ് സര്‍വീസ്, ഏകദേശം 10 ലക്ഷം കുടുംബങ്ങള്‍ക്ക് വാടക മരവിപ്പിക്കല്‍, നഗരഭരണത്തിലുള്ള ഗ്രോസറി സ്റ്റോറുകളുടെ പൈലറ്റ് പദ്ധതി എന്നിവ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

അതേസമയം, മാലിന്യസംസ്‌കരണം, മഞ്ഞുവീഴ്ച കൈകാര്യം ചെയ്യല്‍, എലി നിയന്ത്രണം തുടങ്ങിയ ദൈനംദിന ഭരണചുമതലകളും സബ്വേ വൈകിപ്പോകലുകള്‍ക്കും കുഴികളുള്ള റോഡുകള്‍ക്കും നേരിടേണ്ട വിമര്‍ശനങ്ങളും അദ്ദേഹത്തെ കാത്തിരിക്കുന്നു.

കോവിഡ്-19 മഹാമാരിക്ക് ശേഷം പതുക്കെ പുനരുജ്ജീവനം നേടിയെടുക്കുന്ന നഗരമാണ് മംദാനി ഏറ്റെടുക്കുന്നത്. അക്രമ കുറ്റകൃത്യങ്ങള്‍ മഹാമാരിക്ക് മുന്‍പത്തെ നിലയിലേക്കു കുറഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരികള്‍ തിരിച്ചെത്തിയിട്ടുണ്ട്. മഹാമാരി കാലത്ത് കുതിച്ചുയര്‍ന്ന തൊഴിലില്ലായ്മയും മുന്‍ നിലയിലേക്കു താഴ്ന്നിട്ടുണ്ട്.

എന്നാല്‍ ഉയര്‍ന്ന വിലക്കയറ്റവും ഉയരുന്ന വാടകയും സംബന്ധിച്ച ആശങ്കകള്‍ തുടരുന്നു. കൂടാതെ, മംദാനി വിജയിച്ചാല്‍ നഗരത്തിന് ഫെഡറല്‍ ധനസഹായം നിഷേധിക്കുമെന്ന് മുന്‍പ് ഭീഷണി മുഴക്കിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും നാഷണല്‍ ഗാര്‍ഡ് സൈന്യത്തെ നഗരത്തിലേക്ക് അയക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഭരണകൂടവുമായും മംദാനിക്ക് എതിരിടേണ്ടി വരും.