പുതുവര്‍ഷത്തില്‍ ദൈവത്തില്‍ ശരണപ്പെട്ട് മുന്നോട്ടുപോകണമെന്ന് മാര്‍പാപ്പ

പുതുവര്‍ഷത്തില്‍ ദൈവത്തില്‍ ശരണപ്പെട്ട് മുന്നോട്ടുപോകണമെന്ന് മാര്‍പാപ്പ


വത്തിക്കാന്‍: പുതുവര്‍ഷത്തില്‍ ദൈവത്തില്‍ ശരണപ്പെട്ട് ഓരോരുത്തരും മുന്നോട്ടു പോകണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. 2025ലെ അവസാന ദിവസത്തിലെ പൊതു കൂടിക്കാഴ്ചയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്താണ് മാര്‍പ്പാപ്പ സന്ദേശം നല്‍കിയത്.

വിശുദ്ധ പൗലോസ് ശ്ലീഹ എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനം മൂന്നാം അധ്യായം ഇരുപതും ഇരുപത്തൊന്നും വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പാ നടത്തിയ പ്രസംഗം. പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ നിരവധി വിശ്വാസികളുടെ തീര്‍ഥാടനം പോലുള്ള സന്തോഷകരമായ അനുഭവങ്ങളും പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ വിയോഗവും ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധ സാഹചര്യങ്ങളും എല്ലാം 2025ല്‍ ഉണ്ടായി.

സന്തോഷവും ദു:ഖവുമെല്ലാം ദൈവത്തിനു സമര്‍പ്പിക്കാനും കൃപയുടെയും കരുണയുടെയും അത്ഭുതങ്ങള്‍ വര്‍ഷിക്കപ്പെടാന്‍ ദൈവത്തോടു അപേക്ഷിക്കാനും സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. കര്‍ത്താവ് നമുക്കായി കഴിഞ്ഞ വര്‍ഷം ചെയ്തു തന്ന കാര്യങ്ങളെ കുറിച്ച് വിചിന്തനം ചെയ്യണം. ഇതോടൊപ്പം സത്യസന്ധമായി ആത്മപരിശോധന നടത്താനും അവിടുന്നു നമുക്കു നല്‍കിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നു എന്ന് വിലയിരുത്താനും സാധിക്കണം.

ലോകത്തെമ്പാടും നിന്ന് പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാര്‍ഥിക്കാനും ക്രിസ്തുവിനോടൊപ്പം ആയിരിക്കാനുമുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീര്‍ഥാടകര്‍ ഈ വര്‍ഷം ഇവിടെ എത്തിയിരുന്നു. നമ്മുടെ ജീവിതം തന്നെ ഒരു യാത്രയാണെന്നും ദൈവവുമായുള്ള കണ്ടുമുട്ടലിലും അവനുമായുള്ള പൂര്‍ണവും ശാശ്വതവുമായ കൂട്ടായ്മയിലുമാണ് അത് പൂര്‍ത്തീകരിക്കപ്പെടുകയെന്നുമാണ് ജൂബിലി തീര്‍ഥാടനം നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.