ഫ്‌ളോറിഡ: ഫ്ളോറിഡയില്‍ മൂന്നു വയസുകാരനെ കാറിനുളളില്‍ ചൂടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ മാതാപിതാക്കള്‍ കാറിനുള്ളില്‍ ഇരുത്തിയ ശേഷം വീട്ടിലേക്ക് പോയതാവാം അപകടകാരണമെന്നാണ് ഹില്‍സ്‌ബോറോ കൗണ്ടി ഷെരീഫ് ഓഫീസിന്റെ പ്രാഥമിക നിഗമനം.
ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച രാത്രി 10.40-ഓടെ റിവര്‍ വ്യു എന്ന പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും ഫോണ്‍ സന്ദേശമെത്തി. പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ തന്റെ മകനെ പ്രതികരണമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവാണ് സഹായം തേടിയത്. തുടർന്ന് ഡെപ്യൂട്ടി ഷെരീഫുമാര്‍ എത്തി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
ഷെരീഫ് ഈ മരണത്തെ ”വലിയ ദുരന്തം” എന്നാണ് വിശേഷിപ്പിച്ചത്. ശനിയാഴ്ച റിവര്‍വ്യൂവില്‍ താപനില 95 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെ ഉയര്‍ന്നിരുന്നു. കുട്ടി എത്രനേരം കാറിനുള്ളില്‍ ഉണ്ടായിരുന്നുവെന്നത് ഇതുവരെ വ്യക്തമല്ല. വലിയ ചൂടുള്ള സമയത്ത് വളരെ കുറച്ചു സമയത്തിനുള്ളില്‍ തന്നെ അപകടത്തിനുള്ള സാധ്യതയുള്ളതായും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ വാഹനത്തില്‍ കുടുങ്ങി ചൂടേറ്റ് ഈ വര്‍ഷം അമേരിക്കയില്‍ എട്ടു കുട്ടികള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇത്തരത്തില്‍ 37 കുട്ടികള്‍ മരണപ്പെട്ടതായി കിഡ്‌സ് ആന്‍ഡ് കാര്‍ സേഫ്റ്റി എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
