അപ്രതീക്ഷിതമായി വിസ റദ്ദാക്കലും പുറത്താക്കലും; യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

അപ്രതീക്ഷിതമായി വിസ റദ്ദാക്കലും പുറത്താക്കലും; യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍


വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായി  ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ വ്യാപകമായ ആശങ്ക ഉയര്‍ത്തുന്നു. വ്യക്തമല്ലാത്ത കാരണങ്ങള്‍ പറഞ്ഞാണ് ചില വിദ്യാര്‍ത്ഥികളെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് കോളെജ് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രതിനിധികള്‍ പറയുന്നു.

പുതിയ സമീപനം വിദേശികളെ യുഎസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നതില്‍ നിന്ന് തടയുമെന്ന് കോളേജുകളുടെ നടത്തിപ്പുകാരും ആശങ്കപ്പെടുന്നു. എന്‍ട്രി വിസ റദ്ദാക്കപ്പെട്ട വിദ്യാര്‍ത്ഥികളോട് ഉടന്‍ തന്നെ രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ നിന്ന് ഉത്തരവുകള്‍ ലഭിക്കുന്നുണ്ട്.  മുന്‍കാല രീതികളില്‍ നിന്നുള്ള വ്യത്യസ്തമായ ഒരു സമീപനമാണിത്. നേരത്തെ എന്‍്ട്രി വിസ കാലഹരണപ്പെട്ടാലും പലപ്പോഴും അവരെ അവിടെ താമസിക്കാനും പഠനം പൂര്‍ത്തിയാക്കാനും അനുവദിച്ചിരുന്നു.

ഡോണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ യുഎസില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന്റെ പുതിയ അപകടസാധ്യതകള്‍ ഏത്രമാത്രം ഗുരുതരമാകുമെന്ന് അവലോകനം ചെയ്തുവരികയാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍.

പാലസ്തീന്‍ അനുകൂല ആക്ടിവിസം അല്ലെങ്കില്‍ ക്രിമിനല്‍ നിയമലംഘനങ്ങള്‍,  എന്തിനേറെ ട്രാഫിക് ലംഘനങ്ങള്‍ പോലും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പുറത്താക്കല്‍ നടപടികള്‍ ആരംഭിക്കുന്നുണ്ട്. ചിലര്‍ തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുപോലും അറിയാന്‍ കഴിയാതെയാണ് പുറത്താക്കപ്പെടുന്നത്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ അഞ്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കിയതായി  മങ്കാറ്റോയിലെ മിനസോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍, പ്രസിഡന്റ് എഡ്വേര്‍ഡ് ഇഞ്ച് ബുധനാഴ്ച (ഏപ്രില്‍ 2, 2025) കാമ്പസിനെ അറിയിച്ചു.

മിനിയാപൊളിസിലെ മിനസോട്ട സര്‍വകലാശാലയില്‍ ഒരു തുര്‍ക്കി വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒരു ഡാറ്റാബേസില്‍ സ്റ്റാറ്റസ് പരിശോധന നടത്തിയപ്പോഴാണ് സ്‌കൂള്‍ ഉദ്യോഗസ്ഥര്‍ റദ്ദാക്കലുകളെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തടങ്കല്‍ എന്നാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.

'ഇത് വളരെ ദുഷ്‌കരമായ സമയമാണ്, ഈ സാഹചര്യം മുമ്പ് നമ്മള്‍ നേരിട്ടതില്‍ നിന്ന് വ്യത്യസ്തമാണെന്ന്  ഇഞ്ച് കാമ്പസിനുള്ള ഒരു കത്തില്‍ കുറിച്ചു.

പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ ഉള്‍പ്പെട്ട വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തുമെന്ന വാഗ്ദാനത്തിലാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രചാരണം നടത്തിയത്. കഴിഞ്ഞ വര്‍ഷം കൊളംബിയയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പ്രമുഖനായിരുന്ന ഗ്രീന്‍ കാര്‍ഡ് ഉടമയും പാലസ്തീന്‍ ആക്ടിവിസ്റ്റുമായ കൊളംബിയ ബിരുദ വിദ്യാര്‍ത്ഥി മഹ്മൂദ് ഖലീലിനെ കസ്റ്റഡിയിലെടുത്തുകൊണ്ടാണ് ഫെഡറല്‍ ഏജന്റുമാര്‍ ഈ വാഗ്ദാനം നടപ്പാക്കാന്‍ ആരംഭിച്ചത്.

'സാധ്യതയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി' ബന്ധമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ ആരംഭിക്കുകയാണെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍, സര്‍ക്കാര്‍ അതിന്റെ നടപടികള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. അരിസോണ സ്‌റ്റേറ്റ്, കോര്‍ണല്‍, നോര്‍ത്ത് കരോലിന സ്‌റ്റേറ്റ്, ഒറിഗോണ്‍ യൂണിവേഴ്‌സിറ്റി, ടെക്‌സസ് യൂണിവേഴ്‌സിറ്റി, കൊളറാഡോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എന്‍ട്രി വിസ റദ്ദാക്കിയതായും പല കേസുകളിലും അവരുടെ നിയമപരമായ റെസിഡന്‍സി സ്റ്റാറ്റസ് നോട്ടീസ് ഇല്ലാതെ അധികൃതര്‍ അവസാനിപ്പിച്ചതായും രാജ്യവ്യാപകമായി കോളേജുകളിലെ ഉദേ്യാഗസ്ഥര്‍ കണ്ടെത്തി  .

അറസ്റ്റുചെയ്യപ്പെടുമെന്ന് ഭയാശങ്കകള്‍ ഉള്ള ചില വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലയിലും രാജ്യം വിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥിയുടെ നിയമപരമായ സ്റ്റാറ്റസ് മാറിയെന്ന് യൂണിവേഴ്‌സിറ്റി അറിയുന്നതിനു മുമ്പുതന്നെ ടഫ്റ്റ്‌സ്, അലബാമ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളെജുകള്‍ നടപടിയെടുക്കും മുമ്പ് അവരെ മറികടന്നാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ ആരംഭിക്കും മുമ്പ് മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ കോളേജുകളിലൂടെ കടന്നുപോകുന്നതിനുപകരം ഫെഡറല്‍ സര്‍ക്കാര്‍ വിദേശികളുടെ വിദ്യാര്‍ത്ഥി രേഖകള്‍ ആരെയും അറിയിക്കാതെ നേരിട്ട് ഇല്ലാതാക്കുകയാണെന്ന് കോളെജ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വിദ്യാര്‍ത്ഥികളോട് രാജ്യം വിടാന്‍ ഫെഡറല്‍ അധികാരികള്‍ നേരിട്ട് ഉത്തരവിടുന്നത് അപൂര്‍വമാണെന്നും അതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും പ്രസിഡന്‍ഷ്യല്‍സ് അലയന്‍സ് ഓണ്‍ ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്റെ പ്രസിഡന്റും സിഇഒയുമായ മിറിയം ഫെല്‍ഡ്ബ്ലം പറഞ്ഞു.

മുന്‍കാലങ്ങളില്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എന്‍ട്രി വിസ റദ്ദാക്കുമ്പോള്‍, അവര്‍ക്ക് സാധാരണയായി നിയമപരമായ റെസിഡന്‍സി സ്റ്റാറ്റസ് നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നു. പഠിക്കാന്‍ അവര്‍ക്ക് രാജ്യത്ത് തന്നെ തുടരാമായിരുന്നു, എന്നാല്‍ അവര്‍ യു.എസ്. വിട്ട് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ വിസ പുതുക്കേണ്ടതുണ്ട്. ഇപ്പോള്‍, വര്‍ദ്ധിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ നിയമപരമായ സ്റ്റാറ്റസ് അവസാനിപ്പിക്കപ്പെടുന്നു, ഇത് അവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയിലേക്ക് നയിക്കുന്നു. 'ഇതൊന്നും പതിവ് രീതിയല്ല,' ഫെല്‍ഡ്ബ്ലം പറഞ്ഞു.

'നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍,പഠിച്ചിരുന്ന സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ അവരുടെ നിയമപരമായ പദവി റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം വിട്ടു. രാജ്യത്തിനുപുറത്ത് പഠനം പൂര്‍ത്തിയാക്കാന്‍ ഈ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഗാസ അനുകൂല പ്രപകടനത്തില്‍ പങ്കെടുത്തുവെന്നാണ് ഇവരെ പുറത്താക്കുന്നതിന് കാരണമായി പറയുന്നത്. എന്നാല്‍ ഇവര്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ലെംന്നാണ് എഞ്ചിനീയറിംഗ് മാനേജ്‌മെന്റിനായുള്ള ഗ്രാജുവേറ്റ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികലെക്കുറിച്ച് അവരുടെ റൂം മേറ്റ് ഫിലിപ്പ് വാസ്റ്റോ പറയുന്നത്.

വിദ്യാര്‍ത്ഥി വിസ റദ്ദാക്കുന്നതിന് സര്‍ക്കാര്‍ തന്റെ റൂംമേറ്റിനോട് ഒരു കാരണവും പറഞ്ഞില്ലെന്ന് വാസ്‌റ്റോ പറഞ്ഞു. സൗദി അറേബ്യയിലേക്ക് മടങ്ങിയതിനുശേഷം, തന്റെ മുന്‍ റൂംമേറ്റിന്റെ പ്രധാന ആശങ്ക മറ്റൊരു യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമോ എന്നതാണെന്ന് വാസ്‌റ്റോ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ അപകടത്തിലാകുന്നത് ഡേറ്റാബേസ് പരിശോധനയില്‍

'ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍, ഒരു ഫെഡറല്‍ ഡേറ്റാബേസ് പരിശോധിക്കുന്ന ജീവനക്കാര്‍ സ്റ്റുഡന്റ് വിസയിലുള്ള രണ്ട് പേര്‍ക്ക് യുഎസില്‍ തുടരുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി കണ്ടെത്തിയെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരാള്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഒരാളുടെ നിയമപരമായ പദവി 2025 ഏപ്രില്‍ 3 ന് അവസാനിപ്പിച്ചു. ഒരു ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനയില്‍ ആ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 'അല്ലെങ്കില്‍ അവരുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും' ഫെഡറല്‍ സിസ്റ്റം സൂചിപ്പിച്ചു. 'ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനയില്‍ ലെബനനില്‍ നിന്നുള്ള മറ്റേ വ്യക്തിയുടെ നിയമപരമായ പദവി മാര്‍ച്ച് 28 ന് അവസാനിപ്പിച്ചു' എന്ന് ഫെഡറല്‍ ഡേറ്റാബേസ് പറയുന്നു.

കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ അനുഭവം നേടാന്‍ അനുവദിക്കുന്ന ഒരു ഓപ്ഷന്‍ ഉപയോഗിച്ച് സ്റ്റുഡന്റ് വിസയില്‍ യുഎസില്‍ തുടരുന്ന ബിരുദധാരികളായിരുന്നു ഇരുവരും. ഇരുവരും മുഴുവന്‍ സമയ ജോലിക്കാരായിരുന്നു, കൂടാതെ ജോലി പരിചയം പിന്തുടരുന്നതിനുള്ള ആവശ്യകതകള്‍ ഇരുവരും ലംഘിച്ചിട്ടില്ലെന്ന് സ്‌റ്റേഷന്‍ പരിചയമുള്ള വ്യക്തി പറഞ്ഞു.

'വിദേശനയത്തിലെ ഗുരുതരമായ പ്രതികൂല പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുന്ന പൗരന്മാരല്ലാത്തവരെ തടയുന്ന ഒരു അവ്യക്തമായ നിയമപ്രകാരം സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചില വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കിയിട്ടുണ്ട്. ക്യാമ്പസിലെ ജൂതവിരുദ്ധതയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരിയില്‍ പുറത്തിറക്കിയ ഉത്തരവിലാണ് ട്രംപ് ഈ നിയമം നടപ്പാക്കിയത്.

'എന്നാല്‍ സമീപ ആഴ്ചകളില്‍ നോട്ടീസ് ലഭിക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്ത ചില വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി വ്യക്തമായ ബന്ധമില്ല. മറ്റുകുറ്റകൃത്യങ്ങളോ ട്രാഫിക് നിയമലംഘനങ്ങളോ കാരണം ചിലരെ പുറത്താക്കിയിട്ടുണ്ടെന്ന് ഫെല്‍ഡ്ബ്ലം പറഞ്ഞു. ചില കേസുകളില്‍, മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്ത നിയമലംഘനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചിട്ടുണ്ട്.

'ആരോപിക്കപ്പെട്ട ചില നിയമലംഘനങ്ങള്‍ മുന്‍കാലങ്ങളില്‍ ഇത്ര സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമായിരുന്നില്ല. കൂടാതെ കേസുകള്‍ കോടതിയിലൂടെ കടന്നുപോകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം ഭേദഗതി അവകാശങ്ങളുടെ സംരക്ഷണവും ലഭിച്ചിരുന്നുവെന്ന് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിലെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടര്‍ മിഷേല്‍ മട്ടല്‍സ്റ്റാഡ് പറഞ്ഞു.

ഈ വിഷയത്തില്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ഒരു മീറ്റിംഗ് നടത്തണമെന്ന് അസോസിയേഷന്‍ ഓഫ് പബ്ലിക് ആന്‍ഡ് ലാന്‍ഡ്ഗ്രാന്റ് യൂണിവേഴ്‌സിറ്റീസ് അഭ്യര്‍ത്ഥിച്ചു. പതിവിലും കൂടുതല്‍ വിസകള്‍ റദ്ദാക്കപ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല, പക്ഷേ അന്താരാഷ്ട്ര വിനിമയത്തില്‍ ഇത് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നു.

അസോസിയേഷന്റെ പല അംഗങ്ങളും അടുത്തിടെ ഒരു വിദ്യാര്‍ത്ഥിയുടെയെങ്കിലും വിസ റദ്ദാക്കിയത് കണ്ടിട്ടുണ്ടെന്ന് ഗ്രൂപ്പിലെ വൈസ് പ്രസിഡന്റ് ബെര്‍ണി ബുറോള പറഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും, കോളേജുകള്‍ വിദ്യാര്‍ത്ഥികളോട് നേരിട്ട് അന്വേഷിക്കുകയോ രാഷ്ട്രീയ ആക്ടിവിസവുമായുള്ള ബന്ധത്തിനായി സോഷ്യല്‍ മീഡിയയില്‍ തിരയുകയോ ചെയ്യുന്നുണ്ട്.

'ഗാസയുമായോ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായോ പ്രതിഷേധങ്ങളുമായോ ബന്ധപ്പെട്ടതായി തോന്നുന്ന ഒന്നും സര്‍വകലാശാലകള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ബുറോള പറഞ്ഞു. 'ഇവരില്‍ ചിലര്‍ വിദേശ സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ ചെയ്ത വിദ്യാര്‍ത്ഥികളാണ്, പ്രത്യേകിച്ച് അവര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ വളരെ മടിക്കുന്നവരുമാണ്' ''ട്രംപ് സര്‍ക്കാര്‍ ഏത് വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിക്കുന്ന വ്യക്തമായ ഒരു ത്രെഡില്ല, പക്ഷേ ചിലര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.

ടെക്‌സസ് എ & എമ്മില്‍, മൂന്ന് വിദ്യാര്‍ത്ഥികളെ എന്തുകൊണ്ടാണ് അവരുടെ പദവി പിരിച്ചുവിട്ടതെന്ന് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അവരുടെ രേഖകളില്‍ വളരെക്കാലമായി പരിഹരിച്ച കുറ്റകൃത്യങ്ങളുണ്ടെന്ന് പറഞ്ഞു, അതില്‍ ഒരാള്‍ അമിതവേഗതയ്ക്കുള്ള ട്രാഫിക് കേസും ഉള്‍പ്പെടുന്നു.

'ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി അമേരിക്കയിലെ സര്‍വകലാശാലകള്‍ പണ്ടേ കാണപ്പെട്ടിരുന്നു  അവര്‍ യുഎസ് കോളേജുകളിലേക്ക് പ്രധാനപ്പെട്ട ട്യൂഷന്‍ വരുമാനവും ഗവേഷണ മുന്നേറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ മറ്റ് ഓപ്ഷനുകള്‍ തേടുമെന്ന് അന്താരാഷ്ട്ര അധ്യാപകരുടെ സംഘടനയായ NAFSA യുടെ സിഇഒ ഫാന്റ ആവ് പറഞ്ഞു. 'കാര്യങ്ങള്‍ അങ്ങനെയാണെന്നും എപ്പോഴും അങ്ങനെയായിരിക്കുമെന്നും നമ്മള്‍ നിസ്സാരമായി കാണരുതെന്നും  അവര്‍ പറഞ്ഞു.