ലോകാരോഗ്യ സംഘടനയില്‍ നിന്നും യു എസ് പിന്മാറി

ലോകാരോഗ്യ സംഘടനയില്‍ നിന്നും യു എസ് പിന്മാറി


ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയില്‍ നിന്ന് യു എസ് പിന്മാറി. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് ഒരു വര്‍ഷത്തിന് ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജന്‍സിയില്‍ യുഎസിന്റെ എല്ലാ പങ്കാളിത്തവും അവസാനിച്ചു. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 260 മില്യണ്‍ ഡോളറിന്റെ കടബാധ്യതയുമായാണ് പിന്‍മാറുന്നത്.

യു എസ് ആരോഗ്യ, മനുഷ്യാവകാശ സേവന വകുപ്പ് ലോകാരോഗ്യ സംഘടനയ്ക്കുള്ള എല്ലാ ധനസഹായവും നിര്‍ത്തിവെച്ചതായും ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളില്‍ നിന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചതായും വിവരമുണ്ട്.

ലോകാരോഗ്യ സംഘടന സ്‌പോണ്‍സര്‍ ചെയ്യുന്ന നേതൃത്വ ബോഡികള്‍, സാങ്കേതിക കമ്മിറ്റികള്‍, വര്‍ക്കിങ് ഗ്രൂപ്പുകള്‍ എന്നിവയിലെ പങ്കാളിത്തവും അമേരിക്ക അവസാനിപ്പിച്ചു. രണ്ടാം തവണ അധികാരത്തിലേറിയപ്പോള്‍ ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്നാണ് പിന്മാറ്റം. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു, പരിഷ്‌കാരങ്ങള്‍ വരുത്തുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങള്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരേ ട്രംപ് ഉയര്‍ത്തിയിരുന്നു. പിന്മാറുന്നതിന് മുന്‍പ് കടം വീട്ടാന്‍ ബാധ്യതയുണ്ടെന്ന വാദം ട്രംപ് നിഷേധിച്ചു.