എപ്‌സ്‌റ്റൈന്‍ വാര്‍ത്തകള്‍ പ്രകോപനമായി; ട്രംപിന്റെ വാര്‍ത്താ സംഘത്തില്‍ നിന്ന് വാള്‍സ്ട്രീറ്റ് ജേണലിനെ വൈറ്റ് ഹൗസ് വിലക്കി

എപ്‌സ്‌റ്റൈന്‍ വാര്‍ത്തകള്‍ പ്രകോപനമായി; ട്രംപിന്റെ വാര്‍ത്താ സംഘത്തില്‍ നിന്ന് വാള്‍സ്ട്രീറ്റ് ജേണലിനെ വൈറ്റ് ഹൗസ് വിലക്കി


വാഷിംഗ്ടണ്‍: സ്‌കോട്ട്‌ലന്‍ഡിലേക്കുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വരാനിരിക്കുന്ന സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നതില്‍ നിന്ന് വാള്‍സ്ട്രീറ്റ് ജേണലിനെ തിങ്കളാഴ്ച വൈറ്റ് ഹൗസ് വിലക്കി. തന്റെ മുന്‍ സുഹൃത്തും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്‌റ്റൈന് ട്രംപ് നഗ്നയായ യുവതിയുടെ ചിത്രമുള്ള ഒരു അശ്ലീല ജന്മദിന സന്ദേശം അയച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. ആരോപണം  വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. 

ലേഖനത്തിലെ ആരോപണത്തിനെതിരെ വാള്‍സ്ട്രീറ്റ് ജേര്‍ണലിനും അതിന്റെ ശതകോടീശ്വര ഉടമയായ റൂപര്‍ട്ട് മര്‍ഡോക്കിനുമെതിരെ കുറഞ്ഞത് 10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് വെള്ളിയാഴ്ച കേസ് നല്‍കിയതിനു പിന്നാലെയാണ് പത്രത്തെ വിലക്കിയത്. 

എപ്‌സ്‌റ്റൈന്‍ കേസ് ട്രംപ് ഭരണകൂടം കൈകാര്യം ചെയ്യുന്നത് റിപ്പബ്ലിക്കന്റെ തീവ്ര വലതുപക്ഷമായ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (MAGA) അടിത്തറയെ പിളര്‍ത്തുമെന്ന ഭീഷണി നേരിടുന്നുണ്ട്. 'എപ്‌സ്‌റ്റൈന്‍ ഫയലുകള്‍' എന്ന് വിളിക്കപ്പെടുന്ന രേഖകള്‍ പൂര്‍ണ്ണമായി പുറത്തുവിടണമെന്ന് അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആവശ്യപ്പെട്ടിരുന്നു.

വാള്‍സ്ട്രീറ്റ് ജേണലിന്റെ ശിക്ഷ, ഫെബ്രുവരി മുതല്‍ ഒന്നിലധികം പ്രധാന പരിപാടികളില്‍ നിന്ന് അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റുകളെ വിലക്കിയ ട്രംപ് ഭരണകൂടം ഒരു പ്രധാന വാര്‍ത്താ ഏജന്‍സിയെ പ്രസ് പൂളില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം നടത്തുന്നത് കുറഞ്ഞത് രണ്ടാമത്തെ തവണയാണ്.

'അപ്പീല്‍ കോടതി സ്ഥിരീകരിച്ചതുപോലെ, ഓവല്‍ ഓഫീസിലും എയര്‍ഫോഴ്‌സ് വണ്ണിലും അദ്ദേഹത്തിന്റെ സ്വകാര്യ ഇടങ്ങളിലും പ്രസിഡന്റ് ട്രംപിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വാള്‍സ്ട്രീറ്റ് ജേണലിനോ മറ്റേതെങ്കിലും വാര്‍ത്താ ഏജന്‍സിക്കോ പ്രത്യേക പ്രവേശനം ഉറപ്പുനല്‍കുന്നില്ലെന്ന് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

'വാള്‍സ്ട്രീറ്റ് ജേണലിന്റെ വ്യാജവും അപകീര്‍ത്തികരവുമായ പെരുമാറ്റം കാരണം, അവര്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെ പതിമൂന്ന് ഔട്ട്‌ലെറ്റുകളില്‍ ഒന്നായിരിക്കില്ല' -ലീവിറ്റ് പറഞ്ഞു.

സ്‌കോട്ട്‌ലന്‍ഡില്‍ രണ്ട് ഗോള്‍ഫ് റിസോര്‍ട്ടുകള്‍ സ്വന്തമായുള്ള  ട്രംപ് ഈ വാരാന്ത്യത്തില്‍ അവിടേയ്ക്ക് പോകും, കൂടാതെ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ കാണുകയും ചെയ്യും.

അപമാനിതനായ ധനകാര്യ വിദഗ്ദ്ധന്‍ എപ്‌സ്‌റ്റൈന്‍ 2019ല്‍ മരിക്കുന്നതിന് മുമ്പ് ഒരു 'ക്ലയന്റ് ലിസ്റ്റ്' സൂക്ഷിച്ചിരുന്നുവെന്നോ ശക്തരായ വ്യക്തികളെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നോ സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഈ മാസം ആദ്യം, ട്രംപ് നിയമിച്ച അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ കീഴിലുള്ള യുഎസ് നീതിന്യായ വകുപ്പ്, പ്രസ്താവിച്ചിരുന്നു.

വ്യാഴാഴ്ചത്തെ വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയില്‍, ട്രംപ് 2003ല്‍ എപ്സ്റ്റീന് ഒരു ജന്മദിന സന്ദേശ കത്ത് എഴുതിയിരുന്നുവെന്നും, അതില്‍ രഹസ്യസൂചനയുടെ ഭാഗമായി നഗ്‌നയായ ഒരു സ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെയും മറ്റ് നിരവധി ഉന്നത വ്യക്തികളുടെയും ദീര്‍ഘകാല സുഹൃത്തായ എപ്സ്റ്റീന്‍, ന്യൂയോര്‍ക്കിലെയും ഫ്‌ലോറിഡയിലെയും തന്റെ വീടുകളില്‍ ഡസന്‍ കണക്കിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കുറ്റത്തിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019 ല്‍ ന്യൂയോര്‍ക്കിലെ ഒരു ജയില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ട്രംപിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും പ്രത്യേകിച്ച് ട്രംപിന്റെ തീവ്ര വലതുപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍, സമ്പന്നരായ ശിശുപീഡകരുടെ ഒരു അന്താരാഷ്ട്ര സംഘത്തെക്കുറിച്ചുള്ള വാദങ്ങള്‍ ശക്തിപ്പെടുന്നതിനും ഈ കേസ് കാരണമായി.

വിചാരണ നേരിടുന്നതിന് മുമ്പ് എപ്സ്റ്റീന്റെ മരണം  ആത്മഹത്യയാണെന്ന് പ്രഖ്യാപിച്ചത് ട്രംപിനെതിരായ പ്രചരണങ്ങളെ കൂടുതല്‍ ഗുരുതരമായി ബാധിച്ചു.

ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ട്രംപ് ശക്തമാക്കി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചില നിയന്ത്രിത പ്രസിഡന്റ് പരിപാടികളിലേക്ക് ഏതൊക്കെ ഔട്ട്‌ലെറ്റുകള്‍ക്ക് പ്രവേശനമുണ്ടെന്ന് മേല്‍നോട്ടം വഹിക്കാനുള്ള  വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ (WHCA)അധികാരം ഫെബ്രുവരിയില്‍, ഓവല്‍ ഓഫീസ് എടുത്തുകളഞ്ഞിരുന്നു. 

ജേണലിനെ 'പുനഃസ്ഥാപിക്കണമെന്ന് ' വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഒരു പ്രസ്താവനയില്‍, വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു.

'തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു മാധ്യമ സ്ഥാപനത്തെ ശിക്ഷിക്കാനുള്ള വൈറ്റ് ഹൗസിന്റെ ഈ ശ്രമം വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതാണ്, കൂടാതെ ഇത് ഒന്നാം ഭേദഗതിയെ വെല്ലുവിളിക്കുകയും ചെയ്യുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വെയ്ജിയ ജിയാങ് പറഞ്ഞു.

'വാര്‍ത്തകള്‍ നല്‍കുന്ന ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താ സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വതന്ത്ര മാധ്യമങ്ങളെയും വിലമതിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തേണ്ടതാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

എപ്‌സ്‌റ്റൈന്‍ വാര്‍ത്തകള്‍ പ്രകോപനമായി; ട്രംപിന്റെ വാര്‍ത്താ സംഘത്തില്‍ നിന്ന് വാള്‍സ്ട്രീറ്റ് ജേണലിനെ വൈറ്റ് ഹൗസ് വിലക്കി