ഭൂകമ്പ ഭീഷണി; ചൈനയുടെ ബ്രഹ്മപുത്ര മെഗാ അണക്കെട്ടിനെതിരെ പുതിയ ആശങ്ക

ഭൂകമ്പ ഭീഷണി; ചൈനയുടെ ബ്രഹ്മപുത്ര മെഗാ അണക്കെട്ടിനെതിരെ പുതിയ ആശങ്ക


ബെയ്ജിങ്: ടിബറ്റിലൂടെ ഒഴുകുന്ന യാർലുങ് സാങ്‌പോ (ബ്രഹ്മപുത്ര) നദിയിൽ ചൈന നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിനെ ചുറ്റിപ്പറ്റി പുതിയ ആശങ്ക. അണക്കെട്ടിന്റെ ജലസംഭരണ മേഖലയ്ക്ക് അടിയിലൂടെ ഇപ്പോഴും സജീവമായ ഭൂകമ്പ വിള്ളൽ (ഫോൾട്ട് ലൈൻ) കടന്നുപോകുന്നുണ്ടെന്ന് ചൈനയുടെ തന്നെ സർക്കാർ പിന്തുണയുള്ള ഭൂവിജ്ഞാന പഠനം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ഒഴുകുന്ന ബ്രഹ്മപുത്രയുടെ ജലലഭ്യതയിലും പരിസ്ഥിതിയിലും പദ്ധതിയുടെ സ്വാധീനം സംബന്ധിച്ച് നേരത്തേ തന്നെ ആശങ്കകൾ ഉയർന്നിരുന്നു. അതിനിടെയാണ് അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.

ടിബറ്റിലെ യാർലുങ് സാങ്‌പോ നദി ഇന്ത്യയിൽ അരുണാചൽ പ്രദേശിലൂടെ ബ്രഹ്മപുത്രയായി പ്രവേശിച്ച് അസമിലൂടെയും പിന്നീട് ബംഗ്ലാദേശിലേക്കും ഒഴുകുന്നു. കൃഷി, കുടിവെള്ളം, മത്സ്യബന്ധനം എന്നിവയ്ക്കായി കോടിക്കണക്കിന് ആളുകൾ ഈ നദിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

ചൈനയുടെ ചൈന ജിയോളജിക്കൽ സർവേയുടെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്തിന് അടിയിലൂടെ പൈഷെൻ ഫോൾട്ട് എന്ന സജീവ ഭൂകമ്പ വിള്ളൽ കടന്നുപോകുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഏകദേശം 9,500 വർഷം മുമ്പുവരെ ഈ ഫോൾട്ട് സജീവമായിരുന്നു എന്നതിന് തെളിവുകളുണ്ടെന്നും ഭാവിയിലും ഭൂകമ്പ സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഫോൾട്ടിന്റെ തുടർച്ചയായ ചലനം മൂലം പ്രദേശത്തെ പാറകളുടെ ഘടന ദുർബലമായിട്ടുണ്ടെന്നും ഇതുമൂലം അണക്കെട്ട്, പാലങ്ങൾ, തുരങ്കങ്ങൾ, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിരതയെ ബാധിക്കാമെന്നും പഠനം പറയുന്നു. ജലാശയത്തിന്റെ ഇരുവശങ്ങളിലുമുള്ള മണ്ണിന് ഉറപ്പുകുറവായതിനാൽ ഭൂകമ്പമോ മണ്ണിടിച്ചിലോ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നാണ് മുന്നറിയിപ്പ്.

2017ൽ ടിബറ്റിൽ ഉണ്ടായ റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ മിലിൻ ഭൂകമ്പവും ഈ മേഖലയിലെ ഭൂകമ്പ സജീവതയ്ക്ക് ഉദാഹരണമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, അണക്കെട്ട് പദ്ധതിയെക്കുറിച്ച് കൂടുതൽ സുതാര്യത പുലർത്തണമെന്നും, നദിയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും ഇന്ത്യ ചൈനയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ശുദ്ധ ഊർജോൽപാദനത്തിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള പ്രധാന പദ്ധതിയായാണ് ചൈന ഈ അണക്കെട്ടിനെ അവതരിപ്പിക്കുന്നത്. എന്നാൽ, ഭൂകമ്പ സാധ്യതയും പരിസ്ഥിതി ആഘാതവും സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനാൽ പദ്ധതി വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്.