ഖത്തറിന്റെ മുന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അന്തരിച്ചു

ഖത്തറിന്റെ മുന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അന്തരിച്ചു


ദോഹ: ഖത്തറിന്റെ മുന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി (74) അന്തരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാവാണ്. ഖത്തര്‍ അമീരി ദിവാന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തി. 

ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1995 മുതല്‍ 2013 വരെ നീണ്ട 18 വര്‍ഷക്കാലം ഖത്തറിന്റെ അമീറായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. തുടര്‍ന്ന് നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് അധികാരം കൈമാറി.

ആധുനിക ഖത്തറിന്റെ പിതാവും പ്രഗത്ഭ ഭരണാധികാരിയുമായിരുന്നു. ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ 18 വര്‍ഷത്തെ ഭരണകാലത്താണ് ഖത്തര്‍ സാമ്പത്തിക ശക്തിയായി വളരുന്നത്. സാമൂഹിക, സാംസ്‌കാരിക രംഗത്തും രാജ്യം വലിയ മുന്നേറ്റം കൈവരിച്ചു.

2006ലെ ഏഷ്യന്‍ ഗെയിംസ്, 2012ലെ യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി, ദോഹ കരാര്‍, ഫതഹ്ഹമാസ് ദോഹ കരാര്‍, 2022ലെ ഫിഫ ലോകകപ്പ് എന്നിവ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഭരണകാലത്തെ നേട്ടങ്ങളാണ്. അദ്ദേഹത്തിന്റെ 18 വര്‍ഷത്തെ ഭരണകാലം ഖത്തറിന്റെ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. പ്രകൃതിവാതക ശേഖരത്തിന്റെ വികസനത്തിലൂടെ ഖത്തറിനെ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി അദ്ദേഹം മാറ്റി. എജുക്കേഷന്‍ സിറ്റി സ്ഥാപിച്ച് ലോകോത്തര സര്‍വകലാശാലകളെ ഖത്തറിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാടിന്റെ തെളിവായാണ് വിലയിരുത്തുന്നത്.