ന്യൂഡല്‍ഹി: ഇന്ത്യ- യു കെ വ്യാപാര കരാര്‍ പ്രകാരം ഇന്ത്യന്‍ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത് 37.5 ബില്യണ്‍ ഡോളറിന്റെ യു കെയുടെ കാര്‍ഷിക വിപണിയിലേക്കുള്ള പ്രവേശനം. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ഫര്‍ണിച്ചര്‍, ഓട്ടോ പാര്‍ട്‌സ്, യന്ത്രങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് പൂജ്യം താരിഫായതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ പ്രയോജനമായിരിക്കും.
പൂജ്യം താരിഫ് ആയാല്‍ യു കെയിലേക്കുള്ള ഇന്ത്യയുടെ വസ്ത്ര കയറ്റുമതി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ തിരുക്കുമരന്‍ പറഞ്ഞു. ഇത് യൂറോപ്യന്‍ യൂണിയന്‍ കരാറിന് വഴിയൊരുക്കുകയും കൂടുതല്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായുള്ള ചര്‍ച്ചകളില്‍ ഈ തന്ത്രം വിജയിക്കുമെന്ന പ്രതീക്ഷയില്ല. അവര്‍ വ്യാപാര പങ്കാളികള്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള സമ്മര്‍ദ്ദത്തിന് കുത്തനെയുള്ള തീരുവ ഭീഷണി ഉപയോഗിക്കുന്നുണ്ട്.
നിര്‍ണായക മേഖലകളെ മത്സരത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം വിപണികള്‍ തുറക്കുന്നതിനുള്ള ന്യൂഡല്‍ഹിയുടെ പുതിയ മാറ്റത്തിന്റെ സൂചനയാണ് ബ്രിട്ടനുമായുള്ള ഇന്ത്യയുടെ വ്യാപാര കരാര്‍ എന്നും ഭാവി കരാറുകള്‍ക്കുള്ള ഒരു മാതൃകയായിരിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിശകലന വിദഗ്ധരും പറയുന്നു.
യു കെയുമായുള്ള കരാര്‍, വികസിത സമ്പദ്വ്യവസ്ഥയുമായുള്ള ഇന്ത്യയുടെ എക്കാലത്തെയും വലിയ തന്ത്രപരമായ പങ്കാളിത്തമാണ് സൂചിപ്പിക്കുന്നത്.
ട്രംപിന്റെ 'ലിബറേഷന്‍ ഡേ' താരിഫുകളുടെ വിപണിയിലെ പ്രതിസന്ധിയില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് യു ബി എസ് പ്രൈവറ്റ് വെല്‍ത്ത് മാനേജ്മെന്റിന്റെ മാനേജിംഗ് ഡയറക്ടര്‍ ബ്രാഡ് ബെര്‍ണ്‍സ്‌റ്റൈന്‍ പറഞ്ഞു.
ആഗോള വ്യാപാര പിരിമുറുക്കങ്ങള്‍ വര്‍ധിക്കുന്ന സമയത്തും ഇന്ത്യയുടെ സംരക്ഷണവാദ വ്യാപാര തന്ത്രത്തിന്റെ നിര്‍ണായക നിമിഷത്തിലാണ് ഇത് സംഭവിച്ചത്. ഏഷ്യന്‍ ഭീമന്‍, യൂറോപ്യന്‍ യൂണിയന്‍, യു എസ്, ന്യൂസിലന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പങ്കാളികളുമായി സമാനമായ കരാറുകള്‍ ഉണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഉടമ്പടി പ്രകാരം ഇറക്കുമതി ചെയ്യുന്ന ബ്രിട്ടീഷ് വാഹനങ്ങളുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചു. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഏകദേശം ഏഴ് ശതമാനം വരുന്ന ആഭ്യന്തര വ്യവസായത്തിന് മത്സരം തുറക്കുന്നുണ്ട്.
ആഭ്യന്തര നിര്‍മ്മാതാക്കളെ സംരക്ഷിക്കാന്‍ ഇന്ത്യ വളരെക്കാലമായി ഉയര്‍ന്ന താരിഫുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇത് നയപരമായ മാറ്റമാണെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ സ്ഥാപകനും മുന്‍ ഇന്ത്യന്‍ വ്യാപാര ചര്‍ച്ചാ പ്രവര്‍ത്തകനുമായ അജയ് ശ്രീവാസ്തവ റോയിട്ടേഴ്സിനോട് പറഞ്ഞു.
സംരക്ഷണവാദ നിലപാട് ലഘൂകരിക്കുന്നത് സര്‍ക്കാര്‍ സംഭരണത്തിനും ഫാര്‍മസ്യൂട്ടിക്കലുകള്‍ക്കും ബാധകമാണ്. കൂടാതെ ബ്രസ്സല്‍സുമായും വാഷിംഗ്ടണുമായും ഉള്ള ഇടപാടുകളില്‍ ഇത് ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു കെ കരാറിന് കീഴില്‍ പ്രാദേശിക നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്നതിന് വാഹന ഇറക്കുമതി ക്വാട്ട സംവിധാനത്തിന് കീഴില്‍ പരിമിതപ്പെടുത്തും. ക്രമേണയാണ് താരിഫ് കുറയ്ക്കലുകളുണ്ടാവുക. പതിനായിരം യൂണിറ്റുകളില്‍ ആരംഭിച്ച് അഞ്ചാം വര്‍ഷത്തില്‍ 19,000 ആയി ഉയരുന്ന വാര്‍ഷിക ഇറക്കുമതി ക്വാട്ടയ്ക്കുള്ളില്‍ 15 വര്‍ഷത്തിനുള്ളില്‍ വാഹന താരിഫ് 100 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി കുറയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ആഭ്യന്തര വ്യവസായങ്ങളുടെ ക്രമീകരണത്തെ സഹായിക്കാന്‍ വിസ്‌കിക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും ഉള്ള താരിഫ് കുറയ്ക്കലുകള്‍ ഏതാനും വര്‍ഷങ്ങളില്‍ ഘട്ടം ഘട്ടമാആണ് നടപ്പിലാക്കുക.
ആപ്പിള്‍, വാല്‍നട്ട് തുടങ്ങിയ കാര്‍ഷിക ഇനങ്ങളിലോ ചീസ്, മോര് എന്നിവയുള്‍പ്പെടെയുള്ള പാല്‍ ഉത്പന്നങ്ങളിലോ യാതൊരു ഇളവുകളും നല്‍കാതെ ഇന്ത്യ കരാറില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്.
ഏതെങ്കിലും വ്യാപാര ചര്‍ച്ചകളില്‍ കാര്‍ഷിക മേഖലയോ ക്ഷീര മേഖലയോ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയില്ലെന്നും അത് യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, യു എസ് തുടങ്ങഇ ഏത് രാജ്യങ്ങളായാലും അങ്ങനെ തന്നെയാണെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയ്ക്കായി വ്യാപാരം പ്രയോജനപ്പെടുത്തുക എന്നതാണ് തന്ത്രത്തിന്റെ ലക്ഷ്യം. എന്നാല്‍ ഉപജീവനമാര്‍ഗമായ കൃഷിയെയും കുറഞ്ഞ മാര്‍ജിന്‍ കയറ്റുമതിക്കാരെയും ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സര്‍ക്കാര്‍ തുടര്‍ന്നും സംരക്ഷിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രത്യേകവും മുന്‍ഗണനയുള്ളതുമായ പരിഗണന ഉള്‍പ്പെടുന്ന വ്യാപാര കരാറിലെത്താനാണ് വാഷിംഗ്ടണുമായി ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് വ്യാപാര മന്ത്രി പിയൂഷ് ഗോയല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളിലേക്ക് കൂടുതല്‍ പ്രവേശനം നേടുന്നതിന് യു എസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.