ടെൽഅവിവ്: 2023 ഒക്ടോബർ 7ന് ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് കടന്നുകയറിയ ഹമാസ് സായുധസംഘത്തിന്റെ ആക്രമണത്തിന് പിന്നാലെ, ആക്രമണത്തിൽ പങ്കെടുത്ത ഓരോരുത്തരെയും കണ്ടെത്തുകയോ പിടികൂടുകയോ ചെയ്യാനുള്ള വൻ രഹസ്യ ദൗത്യമാണ് ഇസ്രയേൽ ആരംഭിച്ചതെന്ന് റിപ്പോർട്ട്. അത്യാധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേൽ സുരക്ഷാ ഏജൻസികൾ ഈ നീക്കം ശക്തമാക്കിയിരിക്കുന്നത്.
ആക്രമണത്തിന് മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ ലോകശ്രദ്ധ നേടിയിരുന്നു. 'എന്നെ കൊല്ലരുത്' എന്ന് നിലവിളിക്കുന്ന ഒരു ഇസ്രയേൽ യുവതിയെ രണ്ട് ആയുധധാരികൾ മോട്ടോർസൈക്കിളിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ വീഡിയോ ഉൾപ്പെടെ ആക്രമണവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ദൃശ്യങ്ങൾ, മൊബൈൽ ഫോൺ വിവരങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് ഇസ്രയേൽ അന്വേഷണം വ്യാപിപ്പിച്ചത്.
ഹമാസ് നടത്തിയ ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയുന്ന സോഫ്റ്റ്‌വെയർ, ഫോൺ ലൊക്കേഷൻ ട്രാക്കിങ്, ഡിജിറ്റൽ ഡേറ്റ വിശകലനം തുടങ്ങിയ സംവിധാനങ്ങൾ വ്യാപകമായി വിനിയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും ബന്ദികളാക്കിയവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം ആക്രമണക്കാർ സഞ്ചരിച്ച വഴികളും ബന്ധങ്ങളും കണ്ടെത്താൻ പ്രത്യേക സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്.
ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളായ മൊസാദ്, ഷിൻ ബെത് എന്നിവയുടെ ഏകോപനത്തിലാണ് ദൗത്യം മുന്നേറുന്നത്. ആക്രമണത്തിൽ പങ്കെടുത്തവരിൽ പലരെയും പിന്നീട് ആക്രമണങ്ങളിൽ വധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒക്ടോബർ 7 ആക്രമണം ഇസ്രയേലിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നുവെന്നാണ് വിലയിരുത്തൽ. അതിനുശേഷം ഭാവിയിൽ സമാന ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ സാങ്കേതിക നിരീക്ഷണവും രഹസ്യാന്വേഷണ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇസ്രയേൽ.
ഒക്ടോബർ 7 ആക്രമണക്കാർക്കെതിരെ ഇസ്രയേലിന്റെ ഹൈടെക് വേട്ട; ഓരോരുത്തരെയും കണ്ടെത്താൻ രഹസ്യ ദൗത്യം
