അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍; ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി സൈനിക സംഘര്‍ഷം രൂക്ഷം

അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍; ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി സൈനിക സംഘര്‍ഷം രൂക്ഷം


തെഹ്‌റാന്‍: അമേരിക്കയുമായി ഉടന്‍ ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രതിരോധത്തിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗാഈ പറഞ്ഞു.

അമേരിക്ക തങ്ങളുടെ ബാധ്യതകള്‍ പാലിച്ചാല്‍ മാത്രമേ ഇറാനും അന്താരാഷ്ട്ര കരാറുകളിലെ സ്വന്തം പ്രതിബദ്ധതകള്‍ പാലിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണാപത്രം അമേരിക്ക ലംഘിച്ചെന്നാണ് ഇറാന്റെ ആരോപണം. അതിനാല്‍ ആ കരാറിന്റെ ഭാഗമായി പാലിക്കേണ്ട ബാധ്യതകള്‍ നടപ്പാക്കുന്നത് ഇറാനും നിര്‍ത്തിവച്ചതായി അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്കെതിരായ ഇറാന്റെ ആക്രമണശേഷി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനില്‍ പുതിയ വ്യോമാക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു.

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ 90 മിനിറ്റ് നീണ്ട സൈനിക നടപടിക്കിടെ ഗ്രേറ്റര്‍ ടുന്‍ബ് ദ്വീപിലെ തീരപ്രതിരോധ സംവിധാനങ്ങള്‍, ക്രൂയിസ് മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, വിക്ഷേപണ താവളങ്ങള്‍ എന്നിവ കൃത്യമായ ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടതായി അറിയിച്ചു. ഇതോടെ ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ ആക്രമിക്കാനുള്ള ഇറാന്റെ ശേഷിക്ക് കൂടുതല്‍ തിരിച്ചടിയേറ്റതായും സെന്റ്കോം അവകാശപ്പെട്ടു.

അമേരിക്ക വീണ്ടും നാവിക ഉപരോധം ശക്തമാക്കിയതോടെ കഴിഞ്ഞ മാസം ഉണ്ടാക്കിയ ഇസ്ലാമാബാദ് ധാരണാപത്രം പ്രായോഗികമായി തകര്‍ന്നതായി ഇറാന്‍ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു.

പ്രസ്തുത ധാരണയുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് താത്ക്കാലികമായി തുറന്നിരുന്നെങ്കിലും 'അമേരിക്ക ആക്രമണം അവസാനിപ്പിക്കുന്നതുവരെ' കടലിടുക്ക് വീണ്ടും അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ, ഇറാന്‍ വീണ്ടും ചര്‍ച്ചാമേശയിലേക്ക് മടങ്ങിയെത്തിയില്ലെങ്കില്‍ അമേരിക്ക സൈനിക നടപടി കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

'അടുത്ത ആഴ്ച ഇറാനെ സംബന്ധിച്ചിടത്തോളം സ്ഥിതി വളരെ ഗുരുതരമാകും,' എന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളില്‍ വൈദ്യുത നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.