ഹാലിഫാക്‌സ്: സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ദീര്‍ഘകാല ശിക്ഷ അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ തടവുകാരിയെ പുരുഷ ജയിലില്‍ നിന്ന് വനിതാ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം കാനഡയിലെ ഫെഡറല്‍ കോടതി തള്ളി.
അപകടകാരിയായ കുറ്റവാളി എന്ന നിലയില്‍ 2001 മുതല്‍ തടവില്‍ കഴിയുന്ന അമാന്‍ഡ കൂപ്പര്‍ ആണ് വനിതാ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പുരുഷനായി തിരിച്ചറിഞ്ഞിരുന്ന കാലത്ത് നടത്തിയ കുറ്റകൃത്യങ്ങളിലാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്. രണ്ട് വര്‍ഷം മുമ്പ് പൂര്‍ണ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ കൂപ്പര്‍, പുരുഷ തടവുകാര്‍ക്കിടയില്‍ തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും സ്വയം ഒറ്റപ്പെട്ട നിലയിലാണ് കഴിയുന്നതെന്നും കോടതിയില്‍ വാദിച്ചു.
എന്നാല്‍ 59കാരിയായ കൂപ്പറിനെ വനിതാ ജയിലിലേക്ക് മാറ്റാനുള്ള ആവശ്യം കാനഡയിലെ കറക്ഷണല്‍ സര്‍വീസ് നിരസിച്ചു. കൂപ്പറിന്റെ അപകടസാധ്യതയും മറ്റ് വനിതാ തടവുകാരുടെ സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതിനെതിരെ കൂപ്പര്‍ നല്‍കിയ ജുഡീഷ്യല്‍ റിവ്യൂ ഹര്‍ജി കഴിഞ്ഞ മാസം ഹാലിഫാക്‌സില്‍ നടന്ന ഓണ്‍ലൈന്‍ വാദത്തിലാണ് പരിഗണിച്ചത്. ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ജാനറ്റ് ഫ്യൂറര്‍ ഈ ആഴ്ച വിധി പുറപ്പെടുവിച്ചു.
കൂപ്പര്‍ ഒരു സ്ത്രീയായിരിക്കെ പുരുഷ ജയിലില്‍ തുടരേണ്ട സാഹചര്യം ഉണ്ടാകുന്നതിനാല്‍ ഈ ഹര്‍ജി തള്ളുന്നതില്‍ ചില മടിയുണ്ടെന്ന് ജസ്റ്റിസ് ഫ്യൂറര്‍ വിധിയില്‍ പറഞ്ഞു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെങ്കില്‍ ജെന്‍ഡര്‍ ഡൈവേഴ്‌സ് ആയ എല്ലാ തടവുകാരെയും അവര്‍ അപകടകാരികളായ കുറ്റവാളികളാണെങ്കിലും അവരുടെ ലിംഗപരമായ തിരിച്ചറിയലുമായി പൊരുത്തപ്പെടാത്ത ജയിലില്‍ തന്നെ തുടരണമെന്ന് ഈ വിധി അര്‍ഥമാക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ഓരോ കേസും വ്യക്തിഗത സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും തീരുമാനിക്കുകയെന്നും ഭാവിയില്‍ കൂപ്പറിന്റെ കാര്യത്തിലും മാറ്റം സംഭവിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കാനഡയിലെ ഫെഡറല്‍ തടവുകാരില്‍ ഏകദേശം ഒരു ശതമാനം പേര്‍ ജെന്‍ഡര്‍ ഡൈവേഴ്‌സ് വിഭാഗത്തില്‍പ്പെടുന്നവരാണെന്നാണ് കറക്ഷന്‍സ് കാനഡയുടെ കണക്ക്. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളായി തിരിച്ചറിയുന്ന 90 തടവുകാരില്‍ 17 പേര്‍ വനിതാ ജയിലുകളിലും ശേഷിക്കുന്നവര്‍ പുരുഷ ജയിലുകളിലുമാണ് കഴിയുന്നത്.
മോണ്‍ട്രിയല്‍ മേഖലയിലാണ് കൂപ്പര്‍ പ്രധാനമായും കുറ്റകൃത്യങ്ങള്‍ നടത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. അതിനുശേഷം പുരുഷ ജയിലുകളിലായിരുന്നു ഇവരുടെ തടവ്. കഴിഞ്ഞ വര്‍ഷം ന്യൂ ബ്രണ്‍സ്വിക്കിലെ അറ്റ്ലാന്റിക് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് ഒന്റാറിയോയിലെ കിങ്സ്റ്റണിലുള്ള മില്‍ഹേവന്‍ ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് മാറ്റിയിരുന്നു.
കൂപ്പറിന് വേണ്ടി ഹാജരായ നോവ സ്‌കോട്ടിയ അഭിഭാഷക ജെസിക്ക റോസ് കറക്ഷണല്‍ നയമനുസരിച്ച് തടവുകാരെ അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിലാണ് പാര്‍പ്പിക്കേണ്ടതെന്ന് വാദിച്ചു. ആരോഗ്യ- സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനന സമയത്തെ ലിംഗം പരിഗണിക്കാവൂ എന്നും അവര്‍ പറഞ്ഞു.
എന്നാല്‍ നിര്‍ബന്ധിത സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കറക്ഷണല്‍ നയങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ഫ്യൂറര്‍, ജനന സമയത്തെ ലിംഗം മാത്രം നിര്‍ണായക ഘടകമല്ലെന്ന് വ്യക്തമാക്കി. മില്‍ഹേവന്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ മാറ്റം തുടരുമെന്നും കൂപ്പറിന്റെ ഹര്‍ജി തള്ളുന്നതായും കോടതി വിധിച്ചു.
കൂപ്പര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിശദമായ പട്ടികയും കോടതി വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1990കളില്‍ പാര്‍ക്കിങ് സ്ഥലങ്ങളിലും ബസ് സ്റ്റോപ്പിലുമടക്കം അപരിചിതരായ സ്ത്രീകളെ ആക്രമിച്ച കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
തടവില്‍ കഴിയുന്നതിനിടെ കറക്ഷണല്‍ ജീവനക്കാരെയും പരോള്‍ ഉദ്യോഗസ്ഥരെയും ലൈംഗികമായി ആക്രമിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം കൂപ്പറിന്റെ പെരുമാറ്റം കൂടുതല്‍ ആക്രമണാത്മകമായിരുന്നുവെന്നും ഒരു വനിതാ ജീവനക്കാരിയെ ലക്ഷ്യമിട്ട് അനുചിതമായ പരാമര്‍ശങ്ങളും പെരുമാറ്റവും നടത്തിയതായും കോടതി രേഖകള്‍ പറയുന്നു.
കൂപ്പറിന്റെ ആക്രമണാത്മകവും അക്രമാസക്തവുമായ പെരുമാറ്റം വര്‍ധിക്കുന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നതായും ഇത് പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ജസ്റ്റിസ് ഫ്യൂറര്‍ വിധിയില്‍ രേഖപ്പെടുത്തി.
കൂപ്പര്‍ തനിക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ള കുറ്റങ്ങളേക്കാള്‍ കൂടുതല്‍ ഇരകളുണ്ടായിരുന്നുവെന്ന് സമ്മതിച്ചതായും കോടതി ചൂണ്ടിക്കാട്ടി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അറ്റ്ലാന്റിക് ഇന്‍സ്റ്റിറ്റിയൂഷനില്‍ എത്തിയപ്പോള്‍ ചെരുപ്പിനുള്ളില്‍ റേസര്‍ ബ്ലേഡുകള്‍ ഒളിപ്പിച്ചിരുന്നതായും വിധിയില്‍ പറയുന്നു.
കൂപ്പറിന്റെ അഭിഭാഷകന്‍ കാനഡയുടെ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്സ് ആന്‍ഡ് ഫ്രീഡംസ് പ്രകാരമുള്ള അവകാശങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ മില്‍ഹേവനിലേക്ക് മാറ്റം അംഗീകരിച്ച കറക്ഷണല്‍ ഉദ്യോഗസ്ഥന് മുന്നില്‍ ഈ വാദം ഉന്നയിച്ചിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കൂപ്പറിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ മാനിക്കുന്നില്ലെന്നോ അവരുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നോ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ വനിതാ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഫ്യൂറര്‍ പറഞ്ഞു.
