ബഹ്രൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു

ബഹ്രൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു


ടെഹ്രാൻ: അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ ബഹ്രൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഒരാഴ്ചയായി തുടരുന്ന അമേരിക്ക-ഇറാൻ ആക്രമണ പരമ്പര പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വഷളാക്കുകയാണ്.

ബഹ്‌റൈനിന്റെ തെക്കൻ ഭാഗത്തെ അമേരിക്ക ഉപയോഗിക്കുന്ന ഷെയ്ഖ് ഈസ എയർബേസാണ് ഡ്രോൺ ആക്രമണത്തിന് വിധേയമായതെന്ന് ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനങ്ങൾ സൂക്ഷിക്കുന്ന ഷെൽട്ടറുകൾ, ഇന്ധന സംഭരണകേന്ദ്രങ്ങൾ, മറ്റ് സൈനിക സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ അവകാശവാദം.

ആക്രമണത്തെ തുടർന്ന് ബഹ്‌റൈനിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനും ഖത്തറും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നിരവധി മിസൈലുകൾ തടഞ്ഞതായി സൈന്യം അറിയിച്ചു. അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്‌ളീറ്റിന്റെ ആസ്ഥാനം ബഹ്‌റൈനിലായതിനാൽ പ്രദേശത്തിന് വലിയ തന്ത്രപ്രാധാന്യമുണ്ട്.

കുവൈത്തിലെ അൽഅദിരി ക്യാമ്പും അലി അൽസലേം വ്യോമതാവളവും, ജോർദാനിലെ അൽഅസ്രാഖ് സൈനിക താവളത്തിലെ ഇന്ധന സംഭരണകേന്ദ്രങ്ങളും ആക്രമിച്ചതായും ഇറാൻ അറിയിച്ചു.

കുവൈത്തിൽ വ്യോമപ്രതിരോധ സംവിധാനം ആക്രമണ ലക്ഷ്യങ്ങളെ തകർത്തതായി അധികൃതർ അറിയിച്ചു. ഒരു ഡ്രോൺ ആക്രമണത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ജോർദാൻ സൈന്യം പത്ത് ഇറാനിയൻ മിസൈലുകൾ വെടിവെച്ചിട്ടതായി അറിയിച്ചെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.

അതേസമയം, വെള്ളിയാഴ്ച രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. നിരീക്ഷണ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ, സൈനിക ലോജിസ്റ്റിക് സംവിധാനങ്ങൾ, സമുദ്രസൈനിക ശേഷി എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹോർമോസ്ഗാൻ പ്രവിശ്യയിൽ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യസ്ദ് ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമേരിക്ക ആക്രമണം തുടർന്നാൽ 'സമ്പൂർണ സൈനിക തിരിച്ചടിയിലേക്ക്' കടക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികളും കൂടുതൽ സങ്കീർണമായിരിക്കുകയാണ്.

സംഘർഷത്തിന്റെ പ്രത്യാഘാതം ഇറാഖിലും പ്രകടമായി. കുർദിസ്ഥാൻ മേഖലയിലെ ഇറാൻ അനുകൂല കുർദ് പ്രതിപക്ഷ സംഘത്തിന്റെ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഡ്രോൺ, റോക്കറ്റ് ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട സംഘടന അറിയിച്ചു.