ടെഹ്രാൻ: അമേരിക്കയുടെ പുതിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ നിർണായകമായ ഹോർമുസ് കടലിടുക്ക് എല്ലാ ഗതാഗതത്തിനും അടച്ചതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകൾ ഉൾപ്പെടെ വാണിജ്യ കപ്പലുകളെ കടലിടുക്കിലൂടെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നും നിർദേശം ലംഘിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച വൈകിട്ട് അമേരിക്കൻ സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കും ഭീഷണികൾക്കുമുള്ള ആത്മരക്ഷാ നടപടിയായാണ് ഈ ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.
വെടിക്കോപ്പു സംഭരണ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ, സൈനിക വെയർഹൗസുകൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തേ തന്നെ ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
'ഇറാനുമായി ധാരണയിലെത്താൻ ശ്രമിച്ചെങ്കിലും അവർ സമയം നീട്ടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ശക്തമായ തിരിച്ചടി നൽകും,' എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തും ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഇറാന്റെ ആയുധ ശേഖരണം, സൈനിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായം നൽകിയെന്നാരോപിച്ച് നിരവധി വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ അമേരിക്ക പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചു. ഇറാന്റെ സൈന്യത്തിന് ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കിയതായി ആരോപിക്കപ്പെടുന്ന ഒരു സർക്കാർ സ്ഥാപനത്തെയും അമേരിക്ക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര എണ്ണവിപണിയിലും ആഗോള വ്യാപാരത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. യുഎസ്ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് പുതിയ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്.
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ; യുഎസ് ആക്രമണത്തിന് പിന്നാലെ സംഘർഷം രൂക്ഷം
