ഫുകുഷിമ ദുരന്തത്തിന് 15 വര്‍ഷത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയം പുന:രാരംഭിക്കാന്‍ ജപ്പാന്‍

ഫുകുഷിമ ദുരന്തത്തിന് 15 വര്‍ഷത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയം പുന:രാരംഭിക്കാന്‍ ജപ്പാന്‍


ടോക്യോ: ഫുകുഷിമ ആണവ ദുരന്തത്തിന് പിന്നാലെ ഏകദേശം 15 വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ ജാപ്പനീസ് അധികൃതര്‍ അന്തിമ അനുമതി നല്‍കി. ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ജപ്പാന്‍ രാജ്യത്തെ 54 ആണവ നിലയങ്ങളും അടച്ചുപൂട്ടിയിരുന്നു. ഈ നീക്കത്തിലൂടെ കൂടുതല്‍ ചെലവും മലിനീകരണവും സൃഷ്ടിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഊര്‍ജ ആശ്രയം കുറയ്ക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്.

ടോക്യോയുടെ വടക്കുപടിഞ്ഞാറായി ഏകദേശം 220 കിലോമീറ്റര്‍ അകലെയുള്ള കാശിവാസാക്കി- കരിവാ ആണവ നിലയം പുനരാരംഭിക്കുന്നതിനുള്ള അനുമതി തുടര്‍ച്ചയായ പരിശോധനകള്‍ക്കും  അസംബ്ലിയുടെ വോട്ടിനും ശേഷമാണ് നല്‍കിയത്. 2011ലെ ഭൂകമ്പവും സുനാമിയും ഫുകുഷിമ ആണവ നിലയം തകര്‍ത്തതിന് ശേഷം ജാപ്പനീസ് ജനങ്ങള്‍ ഇപ്പോഴും ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ചെര്‍ണോബിലിന് ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമ.

2011 മുതല്‍ പ്രവര്‍ത്തനക്ഷമമായി ശേഷിക്കുന്ന 33 ആണവ റിയാക്ടറുകളില്‍ 14 എണ്ണം ജപ്പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ആശ്രയം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ഫുകുഷിമ ദുരന്തമുണ്ടായ പ്ലാന്റ് നടത്തിപ്പു ചെയ്തിരുന്ന ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്‌കോ) തന്നെ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ ആണവ നിലയമായിരിക്കും.

ഫുകുഷിമ ദുരന്തത്തിന് മുമ്പ് ജപ്പാന്റെ വൈദ്യുതി ആവശ്യത്തിന്റെ ഏകദേശം 30 ശതമാനവും ആണവ നിലയങ്ങളിലൂടെയായിരുന്നു ലഭിച്ചിരുന്നത്. അതിനുശേഷം, കല്‍ക്കരി, വാതകം എന്നിവ ഉള്‍പ്പെടെയുള്ള ചെലവേറിയ ഇറക്കുമതി ഫോസില്‍ ഇന്ധനങ്ങളില്‍ ജപ്പാന്‍ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു.

നിലവില്‍ ജപ്പാനിലെ വൈദ്യുതി ഉല്‍പാദനത്തിന്റെ ഏകദേശം 60- 70 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളിലാണ് ആശ്രയിക്കുന്നത്. ഇതു രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം മാത്രം 68 ബില്യണ്‍ ഡോളറിന്റെ ചെലവുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡേറ്റാ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എഐ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആവശ്യമായ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിറവേറ്റുന്നതിനും 2050ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിനുമായി ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറാനുള്ള ജപ്പാന്റെ നീക്കവുമായി ബന്ധപ്പെട്ടതാണിത്. ചൈന, അമേരിക്ക, ഇന്ത്യ, റഷ്യ എന്നിവയ്ക്കു പിന്നാലെ ലോകത്ത് കാര്‍ബണ്‍ ഡൈഓക്സൈഡ് ഉല്‍സര്‍ജനത്തില്‍ അഞ്ചാം സ്ഥാനത്താണ് ജപ്പാന്‍.

2011 മാര്‍ച്ചിലാണ് ഫുകുഷിമ ആണവ ദുരന്തം ഉണ്ടായത്. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ 9.0- 9.1 തീവ്രതയുള്ള ഭൂകമ്പമാണ് ഈ ദുരന്തത്തിന് കാരണമായത്. തുടര്‍ന്നുണ്ടായ വന്‍ സുനാമി ഫുകുഷിമ ആണവ നിലയത്തെ ബാധിക്കുകയും വെള്ളപ്പൊക്കം ബാക്കപ്പ് ജനറേറ്ററുകളും തണുപ്പിക്കല്‍ സംവിധാനങ്ങളും തകരാറിലാക്കുകയും ചെയ്തു. ഇതോടെ റിയാക്ടറുകള്‍ ഉരുകുകയും ഹൈഡ്രജന്‍ സ്‌ഫോടനങ്ങളും കിരണ വികിരണങ്ങളും ഉണ്ടാകുകയും ചെയ്തു. ഇതിന്റെ ഫലമായി വ്യാപകമായ ഒഴിപ്പിക്കലുകള്‍, ഭൂമിയും ജലവും മലിനമാകല്‍, ജപ്പാന്റെ ആണവ ഊര്‍ജ നയത്തില്‍ വലിയ മാറ്റങ്ങള്‍ എന്നിവ ഉണ്ടായി.