വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത ഊര്‍ജ പ്രതിസന്ധിയുണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി രംഗത്ത്. തുടര്‍ച്ചയായ യുഎസ്-ഇറാന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കില്‍ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും എണ്ണവില കുത്തനെ ഉയരാന്‍ കാരണമായെന്നും ചെങ്കടലിനും അറേബ്യന്‍ കടലിനും ഇടയിലുള്ള ബാബ് അല്‍-മന്ദേബ് കടലിടുക്ക് ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഫലമെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പുനരാരംഭിച്ചില്ലെങ്കില്‍ ലോകം വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു . വ്യാഴാഴ്ച കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കവെ എണ്ണ സുരക്ഷ ഇപ്പോഴും ഗുരുതരമായ ഒരു പ്രശ്‌നമാണെന്ന് ബിറോള്‍ പറഞ്ഞു. ‘അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍, നമ്മള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
ഇറാന്‍ യുഎസുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും കരാറിലെത്താന്‍ ലക്ഷ്യമിടുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചതിനു പിന്നാലെയാണ് ബിറോളിന്റെ പ്രസ്താവന. ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനുശേഷം ഹോർമുസിലൂടെയുള്ള ചരക്കുനീക്കം മാസങ്ങളായി തടസപ്പെടുകയും അടച്ചിടുകയും ചെയ്തിരുന്നു.
ഹോര്‍മുസ് തുറന്നില്ലെങ്കില്‍ വരുന്നത് വന്‍ പ്രതിസന്ധി: മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി
