ഡെന്മാര്‍ക്ക് പ്രദേശം ആര് ആക്രമിച്ചാലും ഉടന്‍ നടപടിയെന്ന് പ്രതിരോധ മന്ത്രാലയം

ഡെന്മാര്‍ക്ക് പ്രദേശം ആര് ആക്രമിച്ചാലും ഉടന്‍ നടപടിയെന്ന് പ്രതിരോധ മന്ത്രാലയം


വാഷിങ്ടണ്‍: ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള മേഖല ആരെങ്കിലും ആക്രമിച്ചാല്‍ കമാന്‍ഡര്‍മാരുടെ ഉത്തരവിനായി കാത്തിരിക്കാതെ സൈനികര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഡെന്മാര്‍ക്ക് പ്രതിരോധ മന്ത്രാലയം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ യു എസ് സൈനിക നടപടി ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

1952ലെ ശീതയുദ്ധ കാലഘട്ടത്തിലെ ഉത്തരവു പ്രകാരം ഒരു വിദേശ സൈന്യം ഡാനിഷ് പ്രദേശത്തിനു ഭീഷണിയായാല്‍ ഉത്തരവുകള്‍ക്കു കാത്തിരിക്കാതെ സൈന്യത്തിനു വെടി വയ്ക്കാന്‍ അധികാരമുണ്ടെന്ന് ഡെന്മാര്‍ക്കിലെ പ്രാദേശിക പത്രമായ ബെര്‍ലിങ്‌സ്‌കെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡിലേക്ക് ഡൊണള്‍ഡ് ട്രംപിന് കണ്ണുണ്ട്. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ സ്വയംഭരണ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ചു ഭീഷണിപ്പെടുത്തുകയാണ് ട്രംപ്. ഈ സാഹചര്യത്തിലാണ് ഡെന്മാര്‍ക്ക് പ്രതിരോധ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കാരണം ആര്‍ട്ടിക് പ്രദേശത്തെ ആധിപത്യത്തിനായി യു എസ് ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡില്‍ സ്ഥാനം വേണമെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ പ്രദേശം വില്‍പനയ്ക്കു വച്ചിട്ടില്ലെന്ന് ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു സൈനിക ശ്രമവും നാറ്റോയുടെ അന്ത്യം കുറിക്കുമെന്ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ ഈ ആഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു.