മ്യാൻമർ ഭൂകമ്പം: മരണം 150 കവിഞ്ഞു; സഹായം നൽകുമെന്ന് യുഎൻ, അമേരിക്ക; രാത്രി വീണ്ടും ഭൂചലനം

മ്യാൻമർ ഭൂകമ്പം: മരണം 150 കവിഞ്ഞു; സഹായം നൽകുമെന്ന് യുഎൻ, അമേരിക്ക; രാത്രി വീണ്ടും ഭൂചലനം


നയ്പിഡാവ്: മ്യാൻമർ ഭൂകമ്പത്തിൽ മരണം 150 കവിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം പലർക്കും മനസ്സിലായില്ല. കെട്ടിടങ്ങൾക്കൊരു ഇളക്കം. പിന്നെ മനസ്സിലായി ഭൂമി കുലുങ്ങുകയാണെന്ന്. ജനം പരിഭ്രാന്തരായി പുറത്തേക്കോടി. എസ്‌കലേറ്ററിലെ മുകളിലേക്കുള്ള പടിയിലൂടെ താഴേക്കിറങ്ങാൻ ശ്രമിച്ചവർ തടഞ്ഞുവീണു. ചിലർ ജനൽ വഴി പുറത്തേക്ക് ചാടി. ആളുകൾ അലറിവിളിച്ച് ഓടുന്നതായിരുന്നു പുറത്തെയും കാഴ്ച. ഭൂമികുലുക്കം നാല് മിനിറ്റോളം നീണ്ടു. അതിനിടയിൽ ധാരാളമാളുകൾ കെട്ടിടങ്ങൾക്കുള്ളിൽനിന്ന് പുറത്തേക്കെത്തി. കൺമുന്നിൽ ചരിഞ്ഞ് വീഴുന്ന കെട്ടിടം കണ്ട് അവർ അന്ധാളിച്ചു. പല കെട്ടിടങ്ങൾക്ക് മുകളിലെയും ടാങ്ക് തകർന്ന് വെള്ളം പരന്നൊഴുകുന്നുണ്ടായിരുന്നു.

ആദ്യത്തെ അങ്കലാപ്പിനു ശേഷം എല്ലാവരും യാഥാർഥ്യബോധം വീണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിനെത്തിയ സൈനികർക്കൊപ്പം ജനങ്ങളും പങ്കുചേർന്നു. തുടർചലനങ്ങൾ ആശങ്ക സൃഷ്ടിച്ചതിനാൽ കരുതലോടെയായിരുന്നു നീക്കങ്ങൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നെന്നതിന് ഒരു വ്യക്തതയുമില്ല. മ്യാന്മർ തലസ്ഥാനമായ നയ്പിഡാവ് ഉൾപ്പെടെ ആറ് മേഖലകളിൽ സൈനിക ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മെട്രോ, ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു. അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിട്ടുണ്ട്. സൈനിക ഭരണകൂടത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽനിന്ന് വിവരങ്ങൾ അധികം പുറത്തുവരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ സ്ഥലത്തെത്തി വിവരം തേടിയപ്പോൾ ആളുകൾ പറയാൻ മടിച്ചു. പേര് വെളിപ്പെടുത്തരുതെന്ന മുഖവുരയോടെയാണ് പലരും ദുരന്തത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. തകർന്ന കെട്ടിടങ്ങൾ കാണുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ എത്രയോ ഇരട്ടി ആളുകൾ മരിച്ചിട്ടുണ്ടാകും എന്നു തോന്നും. മണ്ഡലേയിൽ മസ്ജിദ് തകർന്നുവീണു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയവർ അകത്തുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

തായ്‌ലൻഡിൽ വിദേശ വിനോദസഞ്ചാരികൾ താമസിക്കുന്ന പ്രദേശത്താണ് നിർമാണത്തിലിരുന്ന 30 നില കെട്ടിടം തകർന്നത്.
തകർന്ന കെട്ടിടത്തിൽ 43 പേർകുടുങ്ങിയതായാണ് വിവരം. ഇതിൽ വിദേശികൾ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. തായ്‌ലൻഡിലെ ഇന്ത്യക്കാർക്ക് അടിയന്തര സഹായത്തിന് +66 618819218 എന്ന നമ്പറിൽ വിളിക്കാം.
ഭൂകമ്പത്തിൽ വ്യാപക നാശ നഷ്ടം സംഭവിച്ച മ്യാൻമർ അടിയന്തരമായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചു. 150 ഓളം പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.

അമേരിക്ക ആവശ്യമായസഹായം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഭൂകമ്പബാധിത മ്യാൻമറിന് ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ സഹായം ഒരുക്കുന്നുണ്ടെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്ച പറഞ്ഞു.
'മ്യാൻമർ സർക്കാർ അന്താരാഷ്ട്ര പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്, മ്യാൻമറിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി മേഖലയിലെ ഞങ്ങളുടെ വിഭവങ്ങൾ പൂർണ്ണമായും സമാഹരിക്കുന്നതിന് മ്യാൻമറിലെ ഞങ്ങളുടെ സംഘം ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്,' അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറ്റ് രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും, 'പ്രഭവകേന്ദ്രം മ്യാൻമറിലാണ്, നിലവിലെ സാഹചര്യത്തിൽ മ്യാൻമറാണ് ഏറ്റവും ദുർബലമായ രാജ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മ്യാൻമറിൽ 4.2 തീവ്രത രേഖപ്പെടുത്തിയ പുതിയ ഭൂകമ്പം

വെള്ളിയാഴ്ച രാത്രി 11:56 ന് (പ്രാദേശിക സമയം) മ്യാൻമറിൽ റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഏറ്റവും പുതിയ ഭൂകമ്പം 10 കിലോമീറ്റർ താഴ്ചയിലാണ് പുതിയ ഭൂകമ്പത്തിന്റെ ഉറവിടം. തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

അക്ഷാംശം 22.15 N ലും രേഖാംശം 95.41 E ലും ഭൂകമ്പം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്തു.