ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഐഎസ്‌ഐ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തല്‍

ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഐഎസ്‌ഐ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തല്‍


ന്യൂഡല്‍ഹി: പഞ്ചാബ് ചണ്ഡീഗഡ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താന്‍ പ്രാദേശികരായ യുവാക്കളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കണ്ടെത്തല്‍. ഖാലിസ്ഥാന്‍ ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നാണ് എന്‍ഐഎ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഖാലിസ്ഥാനി തീവ്രവാദികളും ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളും ചില മൗലികവാദ ഗ്രൂപ്പുകളും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്‌ഐ ശ്രമിക്കുന്നു. ആര്‍സി15/2024/എന്‍ഐഎ/ഡിഎല്‍ഐ (RC-15/2024/NIA/DLI) എന്ന കേസില്‍ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ (ബികെഐ) പ്രവര്‍ത്തന രീതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

2024 സെപ്തംബറില്‍ ചണ്ഡീഗഡില്‍ പഞ്ചാബ് പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രാദേശികരായ രോഹന്‍ മാസിഹ്, വിശാല്‍ മാസിഹ് എന്നിവരെ ഇതിനകം റിക്രൂട്ട് ചെയ്തതായും ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലിലുണ്ട്.

ചണ്ഡീഗഡ് സംഭവം മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നുവെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറയുന്നു. ബികെഐയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഈ നാല് സംസ്ഥാനങ്ങളിലെ വിവരങ്ങളാണ് നിലവില്‍ ഏജന്‍സിയ്ക്ക് ലഭ്യമായിട്ടുള്ളത്.

1978ല്‍ നടന്ന ബൈസാഖിഅഖന്ദ് കീര്‍ത്താനി ജാതയും നിരങ്കരികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ബികെഐ രൂപീകൃതമായത്. കൃത്യമായി പറഞ്ഞാല്‍ 1980 ഏപ്രില്‍ 24ന് നിരങ്കരി തലവന്‍ ഗുര്‍ബച്ചന്‍ സിങ്ങിന്റെ കൊലപാതകത്തിന് ശേഷം ബീബി അമര്‍ജിത് കൗറിന്റെ ചില അനുയായികള്‍ ബബ്ബര്‍ ഖല്‍സയ്ക്ക് രൂപം നല്‍കുകയായിരുന്നു.

സുഖ്‌ദേവ് സിങ് ബബ്ബറും തല്‍വീന്ദര്‍ സിങ് പര്‍മറും സംഘടനയുടെ സ്ഥാപക അംഗങ്ങളായിരുന്നു. തല്‍വീന്ദര്‍ സിങ് പര്‍മറിന്റെ നേതൃത്വത്തില്‍ 1981ല്‍ കാനഡയിലാണ് ബികെഐയുടെ ആദ്യ യൂണിറ്റ് സ്ഥാപിതമായത്. നിലവില്‍ യുഎസ്എ, കാനഡ, യുണൈറ്റഡ് കിങ്ഡം, ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഈ സംഘടന സജീവമാണ്.