നയ്പിഡാവ്: മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരണം 1000 കടന്നു. ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പരിക്കേറ്റവരുടെ എണ്ണം 1000 ആയി. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ 10,000 കവിയുമെന്ന് ഒരു യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ചയുണ്ടായ ഭൂചലനം മ്യാൻമറിനെ അടിമുടി തകർത്തുകളഞ്ഞു. 900 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കിൽ പോലും അതിന്റെ ആഘാതം അനുഭവപ്പെട്ടു. രാജ്യത്തെ പ്രശസ്തമായ കെട്ടിടങ്ങളും പാലങ്ങളും തകർന്നുതരിപ്പണമായി. മേഘാലയ, മണിപ്പൂർ എന്നിവയുൾപ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും പ്രത്യേകിച്ച് ധാക്ക, ഛട്ടോഗ്രാം എന്നിവിടങ്ങളിലും ചൈനയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,002 ആയി ഉയർന്നതായും 2,376 പേർക്ക് പരിക്കേറ്റതായും മ്യാൻമർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അത്യധികം പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് പറയാനുള്ളത്. പലരും തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഭീതിയോടെ ഓർക്കുന്നു. മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സോളാർ വിളക്കുകൾ, ഭക്ഷണ പാക്കറ്റുകൾ, അടുക്കള സെറ്റുകൾ എന്നിവയുൾപ്പെടെ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യയുടെ ഐഎഎഫ് സി 130 ജെ വിമാനം മ്യാൻമറിലേക്ക് പറന്നു. ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള ദൗത്യം 'ഓപ്പറേഷൻ ബ്രഹ്മ' ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.
ബാങ്കോക്കിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.ഭൂകമ്പത്തെത്തുടർന്ന് തായ്‌ലൻഡ് സർക്കാർ ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ബാങ്കോക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് കുറഞ്ഞത് 10 പേർ മരിക്കുകയും 100 നിർമാണ തൊഴിലാളികളെ കാണാതാവുകയും ചെയ്തു. മ്യാൻമറിലുണ്ടായ ഭൂകമ്പം 300ലധികം അണുബോംബ് സ്‌ഫോടനങ്ങൾക്ക് തുല്യമായ ആഘാതമാണ് ഉണ്ടാക്കിയതെന്നും മേഖലയിൽ തുടർചലനങ്ങൾ ഉണ്ടാകുമെന്നും ഒരു ജിയോളജിസ്റ്റ് വ്യക്തമാക്കി.
മ്യാൻമറിലെ ഭൂകമ്പത്തിൽ മരണം 1000 കടന്നു; 10,000 കവിയുമെന്ന് യുഎസ് ഏജൻസി
