ഭക്ഷണത്തിനു പകരം പതിവായി വെയില്‍ കൊള്ളിച്ചു; കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന അച്ഛന് ജയില്‍

ഭക്ഷണത്തിനു പകരം പതിവായി വെയില്‍ കൊള്ളിച്ചു; കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന അച്ഛന് ജയില്‍


മോസ്‌കോ: ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ. കുഞ്ഞിന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും പകരം സൂര്യപ്രകാശം കൊള്ളിക്കുകയുമായിരുന്നു കുഞ്ഞിന്റെ പിതാവായ മാക്‌സിം ല്യൂട്ടി ചെയ്തത്. ഇതോടെ കുഞ്ഞ് മരിക്കുകയായിരുന്നു. വീഗന്‍ 'പ്രാണ' ഡയറ്റ് പിന്തുടരുന്നത് വഴി കുഞ്ഞിനെ സൂപ്പര്‍മാന്‍ ആക്കാനായിരുന്നു ഈ അച്ഛന്റെ ശ്രമം

അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോയ കുഞ്ഞ് ഒടുവില്‍ ന്യൂമോണിയ ബാധിച്ചായിരുന്നു മരിച്ചത്. സൂര്യപ്രകാശം മാത്രം നല്‍കി, കുഞ്ഞിലൂടെ പരീക്ഷണം നടത്തി, അത് വിജയിച്ചാല്‍ ഇങ്ങനെ വേണം കുട്ടികളെ വളര്‍ത്താനെന്ന് വീഡിയോ ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി.

മാത്രമല്ല, മരുന്നുകള്‍ ഉപയോഗിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍, കുഞ്ഞിനെ ശക്തനാക്കാന്‍ തണുത്ത വെള്ളത്തില്‍ കിടത്തുമായിരുന്നു. കുഞ്ഞിനെ മുലയൂട്ടാന്‍ പങ്കാളിയെ അനുവദിക്കാതിരുന്ന ഇയാള്‍ കുഞ്ഞിന് സൂര്യന്‍ ഭക്ഷണം നല്‍കുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്.

ആദ്യം, കുഞ്ഞിന്റെ മരണം പങ്കാളിയുടെ കുറ്റമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഭാര്യക്കുള്ള അനീമിയ കുഞ്ഞിനും ലഭിച്ചതാണ് മരണകാരണമെന്നായിരുന്നു ആരോപണം. എന്നാല്‍ അവസാന ദിവസത്തെ വാദത്തിനിടെ താന്‍ കാരണമാണ് കുഞ്ഞ് മരിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. കുഞ്ഞിനെ കൊല്ലുകയെന്നത് തന്റെ ഉദ്ദേശമായിരുന്നില്ലെന്ന് ല്യൂട്ടി കോടതിയില്‍ പറഞ്ഞു. രക്ഷാകര്‍ത്താവിന്റെ ഉത്തരവാദിത്തം നിറവേറ്റാനാകാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും മാക്‌സിം ല്യൂട്ടി നിറ കണ്ണുകളോടെ തുറന്നുപറഞ്ഞു.