പാക് സൈനിക മേധാവി തെഹ്റാനില്‍; സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമെന്ന് ഇറാന്‍

പാക് സൈനിക മേധാവി തെഹ്റാനില്‍; സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമെന്ന് ഇറാന്‍



തെഹ്റാന്‍: പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ തെഹ്റാനിലെത്തി. ഇറാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനാണ് സന്ദര്‍ശനം. മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നയതന്ത്ര ഇടപെടലുകളില്‍ പാകിസ്താന്റെ പങ്ക് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

ഇറാനും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇപ്പോള്‍ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാ മേഖലകളിലും ബന്ധം ദിനംപ്രതി കൂടുതല്‍ വിപുലീകരിക്കാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്നും മുനീര്‍ എത്തുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗായി പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ മധ്യസ്ഥന്റെ പങ്ക് ഏറ്റെടുക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് മുനീറിന്റെ തെഹ്റാന്‍ സന്ദര്‍ശനം. നേരത്തെയും വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള ആശയവിനിമയത്തിന് ഇസ്ലാമാബാദ് സഹായം നല്‍കിയിരുന്നു. ജൂണില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇടക്കാല ധാരണയിലെത്താനുള്ള ശ്രമങ്ങളിലും പാകിസ്താന്‍ ഇടപെട്ടിരുന്നു. എന്നാല്‍ പിന്നീട് ആ നീക്കം പരാജയപ്പെട്ടു.

ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുടെ ഇറാന്‍ സന്ദര്‍ശനവുമായി മുനീറിന്റെ തെഹ്റാന്‍ സന്ദര്‍ശനത്തിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും ബഗായി തള്ളി. രണ്ട് സന്ദര്‍ശനങ്ങളും വ്യത്യസ്തമാണെന്നും ഏകദേശം ഒരേസമയം നടക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ബുസൈദി ചൊവ്വാഴ്ച (ഓഗസ്റ്റ് 25) തെഹ്റാനിലെത്തി ഇറാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങള്‍, പ്രാദേശിക സുരക്ഷ, ഹോര്‍മുസ് കടലിടുക്ക്, സമുദ്ര ഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് 7ന് പാകിസ്താന്‍, സൗദി അറേബ്യ, തുര്‍ക്കിയ എന്നിവര്‍ ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാറിന് പിന്നാലെയാണ് മുനീറിന്റെ ഇറാന്‍ സന്ദര്‍ശനം. കരാര്‍ പ്രകാരം മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണമായി കണക്കാക്കും. പ്രതിരോധ സഹകരണവും സംയുക്ത പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കരാറിന്റെ ഭാഗമാണ്.

കരാര്‍ ഒപ്പുവച്ച് രണ്ട് ദിവസത്തിന് ശേഷം സൗദി അരാംകോയുടെ ജിസാന്‍ റിഫൈനറിക്കുനേരെ ഹൂതി ഡ്രോണ്‍ ആക്രമണമുണ്ടായതോടെ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ആക്രമണത്തിന് പിന്നാലെ കൂട്ടായ പ്രതിരോധ പ്രതിബദ്ധത പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും പാകിസ്താനോ തുര്‍ക്കിയയോ ഉടന്‍ സൈനിക പ്രതികരണം പ്രഖ്യാപിച്ചിരുന്നില്ല.

കൂട്ടായ പ്രതിരോധ വ്യവസ്ഥ സാങ്കേതികമായി നേറ്റോയുടെ അഞ്ചാം വകുപ്പിനോട് സമാനമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ നേരത്തെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ആക്രമണമുണ്ടായാല്‍ അംഗരാജ്യങ്ങള്‍ സഹായത്തിന്റെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് കൂടിയാലോചിക്കുകയാണ് ചെയ്യുകയെന്നും സ്വമേധയാ യുദ്ധത്തിലേക്ക് പ്രവേശിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ തെഹ്റാനിലെ മുനീറിന്റെ ചര്‍ച്ചകള്‍ പാകിസ്താന്റെ നയതന്ത്ര സന്തുലന ശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായാണ് വിലയിരുത്തല്‍. സൗദി അറേബ്യയുമായും തുര്‍ക്കിയയുമായും പാകിസ്താന് അടുത്ത തന്ത്രപ്രധാന ബന്ധങ്ങളുണ്ട്. അതേസമയം അയല്‍രാജ്യമായ ഇറാനുമായി ദീര്‍ഘകാലത്തെ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളും ഇസ്ലാമാബാദിനുണ്ട്.