ഇന്ത്യയുമായുള്ള വ്യാപാരവും ഇറക്കുമതിയും നിരോധിച്ച് പാകിസ്താന്‍

ഇന്ത്യയുമായുള്ള വ്യാപാരവും ഇറക്കുമതിയും നിരോധിച്ച് പാകിസ്താന്‍


ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തി. പാക് വാണിജ്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ സമുദ്ര, കര, വ്യോമ മാര്‍ഗമോ മൂന്നാമതൊരു രാജ്യം വഴിയോ പാകിസ്താനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

മറ്റേതെങ്കിലും രാജ്യത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പാകിസ്താന്‍ വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ദേശസുരക്ഷയും പൊതുതാല്‍പര്യവും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് പാക് വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

പാകിസ്താനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പാക് പതാകയേന്തിയ കപ്പലുകള്‍ക്ക് ഇന്ത്യന്‍തുറമുഖങ്ങളില്‍ പ്രവേശനവിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

പാകിസ്താനെതിരായ നടപടിയുടെ ഭാഗമായി ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ത്യ താഴ്ത്തിയിരുന്നു. ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഷട്ടര്‍ താഴ്ത്തിയത് പാക് പഞ്ചാബിലെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്.