നെപ്പോളിയന്‍ ആത്മഹത്യാ ശ്രമത്തിന് ഉപയോഗിച്ച തോക്കുകള്‍ 1.82 മില്യണ്‍ ഡോളറിന് ലേലം ചെയ്തു

നെപ്പോളിയന്‍ ആത്മഹത്യാ ശ്രമത്തിന് ഉപയോഗിച്ച തോക്കുകള്‍ 1.82 മില്യണ്‍ ഡോളറിന് ലേലം ചെയ്തു


പാരിസ്: ഫ്രാന്‍സിന്റെ സാംസ്‌കാരിക മന്ത്രാലയം അടുത്തിടെ ദേശീയ നിധികളായി പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ രണ്ട് പിസ്റ്റളുകള്‍ 1.69 മില്യണ്‍ യൂറോയ്ക്ക് (1.82 മില്യണ്‍ ഡോളര്‍) ലേലം ചെയ്തു. ഒരു വലിയ യുദ്ധത്തില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍ നെപ്പോളിയന്‍ ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അതേ പിസ്റ്റളുകളാണ് ലേലം ചെയ്യപ്പെട്ടത്. പിസ്റ്റളുകളുടെ പ്രതീക്ഷിച്ച വില യഥാക്രമം 1.2 മില്യന്‍ യൂറോയും 1.5 മില്യന്‍ യൂറോയും ആയിരുന്നു. പാരീസ് തോക്ക് നിര്‍മ്മാതാവായ ലൂയിസ്-മാരിന്‍ ഗോസെറ്റാണ് പിസ്റ്റളുകള്‍ നിര്‍മ്മിച്ചത്. ഞായറാഴ്ച ഒസെനാറ്റ് ലേലശാലയില്‍ വച്ചാണ് ലേലം നടന്നത്.

1814-ല്‍ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് നെപ്പോളിയന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഫോണ്ടൈനെബ്ലോ കൊട്ടാരത്തിന് സമീപമാണ് ലേലം നടന്ന ഒസെനാറ്റ് ലേലശാല.

നെപ്പോളിയന്റെ തോക്കുകള്‍ എന്നനിലയില്‍ ചരിത്രപ്രാധാന്യവും മൂല്യവും കൂടും എന്നതുമാത്രമല്ല
 വിദേശ സേനയോട് പരാജയപ്പെട്ടതിന് ശേഷം 1814 ഏപ്രില്‍ 12 ന് രാത്രി നെപ്പോളിയന്‍ ഈ തോക്കുകള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നതും ഈ പുരാവസ്തുക്കളുടെ കൗതുകകരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍ നെപ്പോളിയന്‍ ആത്മഹത്യ ചെയ്‌തേക്കുമെന്ന സൂചനയുള്ളതിനാല്‍ അത് തടയാന്‍ അദ്ദേഹത്തിന്റെ ഗ്രാന്‍ഡ് സ്‌ക്വയര്‍ അര്‍മാന്‍ഡ് ഡി കൌലൈന്‍കോര്‍ട്ട് തോക്കുകളില്‍ നിന്ന് വെടിമരുന്ന് നീക്കം ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. നെപ്പോളിയന്‍ പിന്നീട് വിഷം കഴിച്ചെങ്കിലും അതിജീവിച്ചു. ഈ തോക്കുകള്‍ പിന്നീട് നെപ്പോളിയന്‍ കൌലൈന്‍കോര്‍ട്ടിന് നല്‍കുകയും അവ പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് കൈമാറുകയും ചെയ്തു.

പിസ്റ്റളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍

പിസ്റ്റളുകളില്‍ സ്വര്‍ണ്ണവും വെള്ളിയും കൊത്തിവച്ചിട്ടുണ്ട്, കൂടാതെ പ്രൊഫൈലില്‍ നെപ്പോളിയന്റെ തന്നെ കൊത്തിവച്ച ചിത്രവും ഉണ്ട്. പൗഡര്‍ ഹോണ്‍, വിവിധ പൗഡര്‍ ടാമ്പിംഗ് റോഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ആക്‌സസറികള്‍ക്കൊപ്പം പിസ്റ്റളുകളുടെ ഒറിജിനല്‍ ബോക്‌സും ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

'നെപ്പോളിയന്റെ ചിത്രവും പിസ്റ്റളുകള്‍ക്കും മറ്റ് ആക്‌സസറികള്‍ക്കുമൊപ്പം വിറ്റതായി ലേലക്കാരനായ ജീന്‍-പിയറി ഒസെനാറ്റ് പറഞ്ഞു.
എന്നാല്‍, പിസ്റ്റളുകള്‍ ദേശീയ നിധികളായി തരംതിരിച്ചിരിക്കുന്നതിനാല്‍ അവയുടെ സ്ഥിരമായി എങ്ങോട്ടെങ്കിലും കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. അതിനാല്‍ ലേലത്തില്‍ വാങ്ങിയ വ്യക്തിയില്‍ നിന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അവ വീണ്ടും വാങ്ങേണ്ടതുണ്ട്. ലേലം കഴിഞ്ഞ് 30 മാസത്തിനകം ഇവ തിരികെ വാങ്ങിയാല്‍ മതിയെന്നും വ്യവസ്ഥയുണ്ട്.
ഇത് ആദ്യമായല്ല നെപ്പോളിയന്‍ സ്മാരകങ്ങള്‍ ലേലം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ട്രൈകോണ്‍ തൊപ്പികളിലൊന്ന് നവംബറില്‍ 1.9 ദശലക്ഷം യൂറോയ്ക്ക് (2 മില്യണ്‍ ഡോളര്‍) വിറ്റിരുന്നു.
1814-ല്‍ നെപ്പോളിയന്‍ ഒരു യുദ്ധത്തില്‍ പരാജയപ്പെടുകയും സിംഹാസനം ഉപേക്ഷിച്ച ശേഷം മെഡിറ്ററേനിയന്‍ ദ്വീപായ എല്‍ബയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്‌തെങ്കിലും 1815-ല്‍ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തി. എന്നിരുന്നാലും, പിന്നീട് വാട്ടര്‍ലൂ യുദ്ധത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നാടുകടത്തല്‍ തെക്കന്‍ അറ്റ്‌ലാന്റിക്കിലെ സെന്റ് ഹെലെന ദ്വീപിലായിരുന്നു, അവിടെവെച്ചാണ് 1821-ല്‍ അദ്ദേഹം മരിച്ചത്.