ഒമാന്‍ തീരത്ത് പരമ്പരാഗത ദൗ മുങ്ങി; യു എസ് നാവികസേനയുടെ സഹായത്തോടെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി

ഒമാന്‍ തീരത്ത് പരമ്പരാഗത ദൗ മുങ്ങി; യു എസ് നാവികസേനയുടെ സഹായത്തോടെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി


മസ്‌കത്ത്: ഒമാന്‍ തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്തുടങ്ങിയ പരമ്പരാഗത 'ദൗ' (ഉരു) വില്‍ ഉണ്ടായിരുന്ന 14 ഇന്ത്യന്‍ നാവികരെ യു എസ് നാവികസേനയുടെ നേതൃത്വത്തില്‍ നടത്തിയ ദ്രുത രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ ഒമാന്റെ കിഴക്കന്‍ തീരപ്രദേശമായ റാസ് അല്‍ ഹദ്ദില്‍ നിന്ന് ഏകദേശം 80 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു സംഭവം.

അപകട സൂചന ലഭിച്ചതിനെ തുടര്‍ന്ന് യു എസ് നാവികസേനയുടെ പി-8 പോസൈഡണ്‍ സമുദ്രനിരീക്ഷണ വിമാനം രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തുകയായിരുന്നു. വിമാനത്തില്‍ നിന്ന് ലൈഫ് റാഫ്റ്റ് കടലിലിറക്കുകയും നാവികര്‍ സുരക്ഷിതമായി അതിലേക്ക് മാറുന്നത് നിരീക്ഷിക്കുകയും ചെയ്തതായി പ്രാദേശിക അധികാരികളെ അറിയിച്ചിട്ടുണ്ട്.

തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വ്യാപാരക്കപ്പലായ എം വി ജബല്‍ അലി 9-ന് സഹായത്തിനായി നിര്‍ദേശം നല്‍കുകയും ചെയ്തു. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പതാകയുള്ള ഈ കപ്പല്‍ ഒമാനിലെ സോഹാറില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. നിലവില്‍ അപകടസ്ഥലത്തിന് സമീപം തുടരുന്ന കപ്പല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്.

ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ ഇന്ത്യന്‍ അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. പതിവ് സമുദ്ര സുരക്ഷാ നടപടികളുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയെയും ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ 'ഒമാന്‍ തീരത്തിന് സമീപം ഇന്ത്യന്‍ പതാകയുള്ള മെക്കനൈസ്ഡ് സെയിലിംഗ് വെസലായ വിരാട്-1 അപകടത്തില്‍പ്പെട്ടതായി എംബസി മനസ്സിലാക്കിയിട്ടുണ്ടെന്നും കപ്പലില്‍ 14 ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും ഒമാന്‍ അധികൃതരുടെയും സമീപത്തുള്ള കപ്പലുകളുടെയും സഹകരണത്തോടെ തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയാണെന്നും അറിയിച്ചു.

രക്ഷപ്പെടുത്തിയ 14 പേര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണെന്നാണ് വിവരം.

ഗള്‍ഫ് മേഖലയിലും അറബിക്കടലിലും മത്സ്യബന്ധനത്തിനും തീരദേശ വ്യാപാരത്തിനുമായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന തടികൊണ്ടുള്ള കപ്പലുകളാണ് ദൗകള്‍. ആധുനിക കപ്പല്‍ ഗതാഗതം വ്യാപകമായിട്ടുണ്ടെങ്കിലും ഇന്നും ഈ മേഖലയില്‍ ദൗകള്‍ സാധാരണമാണ്. യന്ത്രത്തകരാറുകള്‍, പ്രതികൂല കാലാവസ്ഥ, അമിതഭാരം എന്നിവ ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര നാവികസേനകളും വ്യാപാരക്കപ്പലുകളും തമ്മിലുള്ള മികച്ച ഏകോപനത്തിന്റെ ഉദാഹരണമാണ് ഈ സംഭവം. ഹോര്‍മുസ് കടലിടുക്കിനെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന നിര്‍ണായക സമുദ്രമാര്‍ഗത്തിലാണ് അപകടമുണ്ടായത്.

യു എസ് നാവികസേന ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനിലയും സ്വദേശത്തേക്ക് മടക്കിക്കൊണ്ടുപോകുന്നതിനുള്ള നടപടികളും സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കപ്പല്‍ഗതാഗത അധികൃതരും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

വലിയ ചരക്കുകപ്പലുകള്‍ക്കും എണ്ണക്കപ്പലുകള്‍ക്കും ഒപ്പമുള്ള യാത്രകളില്‍ ചെറിയ കപ്പലുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി മേഖലയിലെ നാവികസേനകള്‍ വിവിധ നടപടികള്‍ ശക്തമാക്കി വരുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.