വാഷിംഗ്ടൺ: ഇറാനെതിരെ പരിമിത സൈനികാക്രമണം നടത്തുന്നതടക്കമുള്ള വിവിധ നടപടികൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്. ചർച്ചകളിൽ അമേരിക്കയ്ക്ക് കൂടുതൽ നേട്ടം ലഭിക്കാൻ 'ലിമിറ്റഡ് സ്‌ട്രൈക്ക്' എന്ന ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇറാന്റെ ആണവബാലിസ്റ്റിക് മിസൈൽ പദ്ധതികളെക്കുറിച്ച് കരാറിലേക്കെത്താൻ 10 മുതൽ 15 ദിവസത്തിനകം തീരുമാനം ഉണ്ടാകണമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. 'കരാർ ഉണ്ടാകണം. ഇല്ലെങ്കിൽ വളരെ മോശം കാര്യങ്ങൾ സംഭവിക്കും,' എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ മിഡിൽ ഈസ്റ്റിൽ അമേരിക്ക വലിയ സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. രണ്ട് വിമാനവാഹിനികളായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നിവയും പതിനോളം യുദ്ധക്കപ്പലുകളും നൂറിലധികം യുദ്ധവിമാനങ്ങളും മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്. ഫോർഡ് മെഡിറ്ററേനിയൻ കടലിൽ നിന്ന് എത്തിച്ചേരുന്നതോടെ മേഖലയിൽ അമേരിക്കൻ സൈനികരുടെ എണ്ണം ഏകദേശം 40,000 ആയി ഉയരുമെന്നാണ് സൂചന.
വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ ട്രംപ് പ്രധാന ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തി വിവിധ ഓപ്ഷനുകൾ ചർച്ച ചെയ്തു. ട്രംപിന്റെ സൈനിക നീക്കങ്ങൾ ശക്തമായ സമ്മർദ്ദ നയമോ, അതോ ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്താനുള്ള നീക്കമോ എന്നതിൽ വ്യക്തതയില്ല.
അമേരിക്കയുടെ ആവശ്യങ്ങൾ വ്യക്തമാണെന്ന് അധികൃതർ പറയുന്നു. ഇറാൻ രാജ്യത്തുള്ള സമ്പുഷ്ട യുറേനിയം നീക്കം ചെയ്യണം, ദീർഘദൂര മിസൈൽ ശേഖരം നിയന്ത്രിക്കണം, കൂടാതെ ഹിസ്ബുല്ലയും ഹൂത്തികളും പോലുള്ള സായുധസംഘടനകൾക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കണം. എന്നാൽ ഇതുവരെ ഇറാൻ ഇക്കാര്യങ്ങളൊന്നും സമ്മതിച്ചിട്ടില്ല. ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം രണ്ടാഴ്ചയ്ക്കകം പുതിയ പ്രതികരണം സമർപ്പിക്കാമെന്ന് ഇറാൻ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന് ഇറാൻ അയച്ച കത്തിൽ, അമേരിക്ക ആക്രമിച്ചാൽ മേഖലയിൽ ഉള്ള അമേരിക്കൻ സൈനിക താവളങ്ങളും ആസ്തികളും ലക്ഷ്യമാക്കി തങ്ങളും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
മിഡിൽ ഈസ്റ്റിൽ 35,000ത്തിലധികം അമേരിക്കൻ സൈനികരാണ് നിലവിൽ ഉള്ളത്. ഇറാഖിൽ 2,500 പേരും, സിറിയയിൽ 1,000 പേരും, ജോർദാനിൽ 4,000 പേരുമുണ്ട്. കഴിഞ്ഞ വർഷം ഇറാനിലെ ആണവകേന്ദ്രങ്ങൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തറിലെ അൽ ഉദൈദ് എയർബേസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.
വലിയ ആക്രമണം നടന്നാൽ സംഘർഷം വ്യാപകമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ശക്തമായ നടപടി വേണമെന്നും, 'നടപടി എടുക്കുമ്പോൾ വലുതായി തന്നെ പോകണം' എന്നും ട്രംപിന്റെ അടുത്ത അനുയായിയായ സെനറ്റർ ലിൻഡ്‌സി ഗ്രാഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ, 2015ലെ അമേരിക്ക-ഇറാൻ ആണവകരാറിനെതിരെ കടുത്ത നിലപാട് എടുത്തിരുന്ന ഇസ്രയേൽ, പുതിയ കരാർ ഉണ്ടാകുമോ എന്ന ആശങ്കയിലും ആണ്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തെ കരാറിനെ ഇസ്രയേൽ ശക്തമായി എതിർത്തിരുന്നു.
സംഘർഷം രൂക്ഷമായാൽ അതിന്റെ പ്രത്യാഘാതം മേഖലാതലത്തിൽ വ്യാപിക്കാമെന്ന ആശങ്കകൾക്കിടെയാണ് അമേരിക്കയുടെ നീക്കങ്ങൾ കൂടുതൽ ചർച്ചയാകുന്നത്.
ഇറാനെതിരെ പരിമിത സൈനികാക്രമണവും പരിഗണനയിൽ; കരാറിലെത്താൻ പരമാവധി 15 ദിവസം സമയം നൽകി ട്രംപിന്റെ ഭീഷണി
