ഗ്രീന്‍ലാന്റിനു മേല്‍ കണ്ണുവെച്ച് ട്രംപ്

ഗ്രീന്‍ലാന്റിനു മേല്‍ കണ്ണുവെച്ച് ട്രംപ്


കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന വാദവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. വെനിസ്വേലയില്‍ നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെയാണ് അമേരിക്കന്‍ ആധിപത്യം ഉറപ്പിക്കാന്‍ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന പ്രസ്താവന ഡോണള്‍ഡ് ട്രംപ് രനടത്തിയത്. ഇത് പുതിയ നയതന്ത്ര പോരിന് കാരണമായി. 

മുമ്പ് തുലെ എയര്‍ബേസ് എന്നറിയപ്പെട്ടിരുന്ന ഗ്രീന്‍ലാന്‍ഡിന്റെ പിറ്റുഫിക് സ്‌പേസ് ബേസ് ഇപ്പോള്‍ യു എസിന്റെ ഉടമസ്ഥതയിലാണ്. യു എസില്‍ നിന്നു യൂറോപ്പിലേയ്ക്കുള്ള ഏറ്റവും ചെറിയ റൂട്ടായതിനാലും വലിയ യു എസ് ബഹിരാകാശ സൗകര്യത്തിന്റെ ആസ്ഥാനമായതിനാലും തന്ത്രപ്രധാന സാഹചര്യങ്ങളാണ് ഗ്രീന്‍ലാന്റ് സ്വന്തമാക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നുണ്ട്. 

ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും ഇത്തരം ഭീഷണികള്‍ അവസാനിപ്പിക്കണമെന്നും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ ട്രംപിനെതിരെ ശക്തമായി തിരിച്ചടിച്ചു. ചരിത്രപരമായ സഖ്യകക്ഷിയായ ഒരു രാജ്യത്തിനെതിരെയും അവിടുത്തെ ജനതയ്‌ക്കെതിരെയും ഭീഷണി മുഴക്കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും ഫ്രെഡറിക്‌സന്‍ വ്യക്തമാക്കി.

റഷ്യയുടെയും ചൈനയുടെയും കപ്പലുകള്‍ മേഖലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡെന്മാര്‍ക്കിന് ഒറ്റയ്ക്ക് ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ യു എസ് നടത്തുന്ന പുതിയ നീക്കത്തിനെതിരെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. 

ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളും ഡെന്മാര്‍ക്കുമാണെന്നും മറ്റൊരു രാജ്യത്തിനും അതില്‍ അവകാശമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. അതിര്‍ത്തികള്‍ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ കഴിയില്ലെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. അതിര്‍ത്തികള്‍ മാറ്റാന്‍ ആര്‍ക്കും അനുവാദമില്ല. ഗ്രീന്‍ലാന്‍ഡ് അവിടുത്തെ ജനതയുടെയും ഡെന്മാര്‍ക്കിന്റേതുമാണെന്ന് ഫ്രഞ്ച് വിദേശകാര്യ വക്താവ് പ്രതികരിച്ചു.

രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്നും ഈ വിഷയത്തില്‍ ഡെന്മാര്‍ക്കിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. മഡുറോയുടെ അറസ്റ്റിന് പിന്നാലെ ട്രംപ് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും അവിടെയുള്ള അപൂര്‍വ്വ ധാതുശേഖരവുമാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.