വാഷിംഗ്ടണ്‍: സൗദി അറേബ്യയുമായി ആണവോര്‍ജ സാങ്കേതികവിദ്യ പങ്കിടുന്നതിനുള്ള നിര്‍ണായക കരാര്‍ സുരക്ഷാ വ്യവസ്ഥകളില്ലാതെ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആണവ ഇന്ധനം ആണവായുധ നിര്‍മാണത്തിലേക്ക് വഴിമാറുന്നത് തടയാന്‍ അമേരിക്ക ഇതുവരെ നിര്‍ബന്ധമാക്കിയിരുന്ന പ്രധാന സുരക്ഷാ മാനദണ്ഡങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇതോടൊപ്പം, സൗദി അറേബ്യ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന നിബന്ധനയും ഇത്തവണ കരാറിന്റെ ഭാഗമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം മുന്നോട്ടുവച്ച കരാറില്‍ ഇസ്രയേലുമായുള്ള ബന്ധം പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു.
അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും ഒപ്പുവയ്ക്കുന്ന '123 അഗ്രിമെന്റ്' എന്നറിയപ്പെടുന്ന കരാര്‍ ഏതാനും ദിവസങ്ങള്‍ക്കകം കോണ്‍ഗ്രസിന് സമര്‍പ്പിക്കുമെന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്. 1954ലെ യു എസ് ആറ്റോമിക് എനര്‍ജി ആക്ടിലെ സെക്ഷന്‍ 123 പ്രകാരമുള്ള കരാറാണിത്.
വാള് സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറിന് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിലൂടെ സൗദി അറേബ്യയ്ക്ക് സ്വന്തം രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കാനുള്ള സാധ്യത തുറക്കപ്പെടും.
അമേരിക്കയും സൗദിയും സംയുക്തമായി നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ യുറേനിയം സമ്പുഷ്ടീകരണ സൗകര്യം വികസിപ്പിക്കാനും കരാര്‍ വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആണവായുധ നിര്‍മാണത്തിനുള്ള സാധ്യത കുറയ്ക്കാന്‍ യു എസ് ഇതുവരെ പാലിച്ചിരുന്ന 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്' വ്യവസ്ഥകള്‍ കരാറിലില്ലെന്നാണ് വിവരം. യുറേനിയം സമ്പുഷ്ടീകരണവും ഉപയോഗിച്ച ആണവ ഇന്ധനം പുനഃസംസ്കരിക്കുന്നതും വിലക്കുന്ന വ്യവസ്ഥയാണ് ഇതിലൂടെ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
കൂടാതെ, രാജ്യത്തിന്റെ ആണവപ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് വിശദമായി പരിശോധിക്കാനും അപ്രതീക്ഷിത പരിശോധനകള്‍ നടത്താനും അധികാരം നല്കുന്ന 'അഡീഷണല്‍ പ്രോട്ടോക്കോള്‍' വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാറിനെതിരെ ഇസ്രയേലില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭാവിയില്‍ സൗദിയുടെ നിലപാട് മാറിയാല്‍ അത് വലിയ സുരക്ഷാ ഭീഷണിയാകുമെന്ന് പൈതൃകകാര്യ മന്ത്രി അമിചായ് എലിയാഹു മുന്നറിയിപ്പ് നല്കി. കരാര്‍ തടയാന്‍ അന്താരാഷ്ട്രതലത്തിലും നയതന്ത്രതലത്തിലും ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ പ്രതിരോധമന്ത്രി അവിഗ്ദോര്‍ ലിബര്‍മാനും കരാറിനെതിരെ രംഗത്തെത്തി. സൗദിയുടെ സിവിലിയന്‍ ആണവപദ്ധതി ഒടുവില്‍ ആണവായുധ വികസനത്തിലേക്ക് നയിക്കുമെന്നും ഇത് മധ്യപൗരസ്ത്യത്തില്‍ നിയന്ത്രണമില്ലാത്ത ആണവായുധ മത്സരത്തിന് കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ കരാര്‍ തടയാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ എഹൂദ് ബറാക്കും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, ഇസ്രയേലുമായുള്ള ബന്ധം സാധാരണമാക്കുന്നതിന്റെ കരാറിന്റെയും കര്‍ശനമായ അമേരിക്കന്‍ മേല്‍നോട്ടത്തിന്റെയും ഭാഗമായിരുന്നെങ്കില്‍ പരിമിതമായ യുറേനിയം സമ്പുഷ്ടീകരണം പരിഗണിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കരാര്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചാല്‍ ഏകദേശം 90 ദിവസത്തെ പരിശോധനാ കാലയളവാണ് ഉണ്ടാകുക. ഈ കാലയളവില്‍ കോണ്‍ഗ്രസ് എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെങ്കില്‍ കരാര്‍ പ്രാബല്യത്തില്‍ വരും. കരാര്‍ തടയണമെങ്കില്‍ സംയുക്ത പ്രമേയം പാസാക്കുകയും പ്രസിഡന്റ് വീറ്റോ ചെയ്താല്‍ അത് മറികടക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകയും വേണം.
ഇറാന് ആണവായുധം വികസിപ്പിച്ചാല്‍ സൗദിയും അതേ വഴി സ്വീകരിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഈ കരാര്‍ മധ്യപൗരസ്ത്യത്തിലെ ആണവായുധ വ്യാപനത്തിന് വഴിവെക്കുമോയെന്ന ആശങ്ക ആയുധനിയന്ത്രണ വിദഗ്ധരും അമേരിക്കന്‍ നിയമനിര്‍മാതാക്കളും പ്രകടിപ്പിക്കുന്നുണ്ട്.
