രണ്ടാം പാദത്തില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയില്‍ 3.3 ശതമാനം വളര്‍ച്ച

രണ്ടാം പാദത്തില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയില്‍ 3.3 ശതമാനം വളര്‍ച്ച


ഒട്ടാവ: കയറ്റുമതിയിലും ആഭ്യന്തര നിക്ഷേപത്തിലും ഉണ്ടായ ശക്തമായ മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ടാം പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച 3.3 ശതമാനമാണ്.

ജൂണ്‍ മാസത്തില്‍ മാത്രം മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി ഡി പി) 0.3 ശതമാനം ഉയര്‍ന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നതിനെക്കാള്‍ ഒരു ശതമാനം പോയിന്റ് കുറവാണ് രണ്ടാം പാദത്തിലെ വളര്‍ച്ചയെങ്കിലും ബാങ്ക് ഓഫ് കാനഡ പ്രവചിച്ച 2.5 ശതമാനത്തേക്കാള്‍ മികച്ച പ്രകടനമാണിത്.

ഓട്ടോമൊബൈല്‍ കയറ്റുമതിയിലുണ്ടായ വര്‍ധനയുടെ പ്രധാന പങ്കോടെ രണ്ടാം പാദത്തില്‍ കയറ്റുമതി 3.6 ശതമാനം ഉയര്‍ന്നു. ഒന്റാറിയോ, ബ്രിട്ടിഷ് കൊളംബിയ, ക്യൂബെക്ക് എന്നീ പ്രവിശ്യകളില്‍ വീടുകളുടെ പുനര്‍വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയും ഭവന നിക്ഷേപം ശക്തിപ്പെടാന്‍ സഹായിച്ചു.

ബിസിനസ് നിക്ഷേപത്തിലും മുന്നേറ്റം

യന്ത്രസാമഗ്രികളിലും ഉപകരണങ്ങളിലുമുള്ള ചെലവ് വര്‍ധിച്ചതോടെ ബിസിനസ് നിക്ഷേപവും ശക്തമായി. രണ്ടാം പാദത്തില്‍ ബിസിനസ് മൂലധന നിക്ഷേപം 2.3 ശതമാനം ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അറിയിച്ചു.

കമ്പ്യൂട്ടറുകളിലും അനുബന്ധ ഉപകരണങ്ങളിലുമുള്ള നിക്ഷേപം 16.7 ശതമാനം വര്‍ധിച്ചു. ഡേറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന പ്രോസസിങ് യൂണിറ്റുകളുടെ ആവശ്യകതയുമായി ബന്ധപ്പെട്ടാണ് ഈ വര്‍ധനയെന്ന് ഏജന്‍സി വ്യക്തമാക്കി.

ഊര്‍ജമേഖലയിലെ മികച്ച പ്രകടനവും ഉയര്‍ന്ന വാതകവിലയും കോര്‍പറേറ്റ് വരുമാനം വര്‍ധിക്കാന്‍ സഹായിച്ചു. എന്നാല്‍ വാതകവില ഉയര്‍ന്നത് ഉത്പാദനമേഖലയിലെ കമ്പനികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഉല്‍പാദനച്ചെലവ് വര്‍ധിച്ചതാണ് കാരണം.

ഉപഭോക്തൃ ചെലവിലും 0.8 ശതമാനം വര്‍ധനയുണ്ടായി. വാഹനങ്ങള്‍ക്കും വാടകയ്ക്കുമായി കൂടുതല്‍ തുക ചെലവഴിച്ചതാണ് പ്രധാന കാരണം.

മൊത്തത്തില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥ ശക്തമായ നിലയിലാണ് തുടരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിച്ചതും തൊഴില്‍ വിപണി മെച്ചപ്പെട്ടതും ഏറ്റവും പ്രധാനമായി ബിസിനസുകള്‍ ഉപകരണങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും വീണ്ടും നിക്ഷേപിക്കാന്‍ തുടങ്ങിയതുമാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് മാനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിലെ മാക്രോ സ്ട്രാറ്റജി സീനിയര്‍ ഡയറക്ടര്‍ ഡൊമിനിക് ലാപോയിന്റ് നിക്ഷേപകര്‍ക്കുള്ള കുറിപ്പില്‍ പറഞ്ഞു.

ജൂണ്‍ മാസത്തില്‍ നിരവധി മേഖലകളിലും വളര്‍ച്ച ശക്തമായിരുന്നു. ജൂണില്‍ കാനഡ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലെ 10 മത്സരങ്ങള്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് ഉണര്‍വേകിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അറിയിച്ചു. ഉത്പാദനമേഖല തുടര്‍ച്ചയായ മൂന്നാം മാസവും വളര്‍ച്ച രേഖപ്പെടുത്തി.

സാങ്കേതിക മാന്ദ്യ ചര്‍ച്ചയ്ക്ക് വിരാമം

ഈ വര്‍ഷം ആദ്യ പാദത്തില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥ നേരിയ തോതില്‍ ചുരുങ്ങിയെന്നായിരുന്നു നേരത്തെയുള്ള സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ കണക്ക്. ഇതോടെ രാജ്യം സാങ്കേതിക മാന്ദ്യത്തിലാണോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ പുതിയ കണക്കില്‍ ഒന്നാം പാദത്തിലെ ജി ഡി പി വളര്‍ച്ച നേരിയ തോതില്‍ പോസിറ്റീവായിരുന്നുവെന്ന് വ്യക്തമാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ 0.3 ശതമാനം വളര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒന്നാം പാദത്തിലെ കണക്കിലെ പുതുക്കലും രണ്ടാം പാദത്തിലെ ശക്തമായ വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ 'സാങ്കേതിക മാന്ദ്യം എന്ന വിശേഷണം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു' എന്ന് ബി എം ഒ സാമ്പത്തിക വിദഗ്ധന്‍ ഡഗ് പോര്‍ട്ടര്‍ പറഞ്ഞു.

എന്നാല്‍ വരും മാസങ്ങളില്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ വെല്ലുവിളികള്‍ നേരിടാനിടയുണ്ട്. ജൂലൈയിലെ പ്രാഥമിക കണക്കുകള്‍ വളര്‍ച്ച നിശ്ചലമായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. യു എസുമായുള്ള വ്യാപാര തര്‍ക്കവും താരിഫ് സംബന്ധമായ അനിശ്ചിതത്വവും മുന്നിലുള്ള സാമ്പത്തിക സാഹചര്യങ്ങളെ സങ്കീര്‍ണമാക്കുന്നു.

താരിഫ് മൂലമുള്ള തിരിച്ചടികള്‍ രണ്ടാം പാദത്തിലെ വളര്‍ച്ചാ വേഗം തുടരുന്നത് പ്രയാസകരമാക്കുമെന്ന് ക്യാപിറ്റല്‍ ഇക്കണോമിക്‌സിലെ നോര്‍ത്ത് അമേരിക്കന്‍ സീനിയര്‍ സാമ്പത്തിക വിദഗ്ധ അരിയാന്‍ കര്‍ട്ടിസ് പറഞ്ഞു.

'മൂന്നാം പാദത്തിന് തുടക്കം തന്നെ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ഓഗസ്റ്റിലും സെപ്റ്റംബറിലും പ്രതികൂല വാര്‍ത്തകളുടെ തുടര്‍ച്ചയുണ്ടാകുന്നതിനാല്‍ സാഹചര്യം കൂടുതല്‍ എളുപ്പമാകില്ല,' ബി എം ഒയുടെ ഡഗ് പോര്‍ട്ടര്‍ നിക്ഷേപകര്‍ക്കുള്ള കുറിപ്പില്‍ വ്യക്തമാക്കി.

അടുത്ത ആഴ്ച, സെപ്റ്റംബര്‍ 2ന് ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് സംബന്ധിച്ച തീരുമാനം വരാനിരിക്കെയാണ് പുതിയ സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നത്. യു എസുമായുള്ള താരിഫ് തര്‍ക്കം സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രബാങ്ക് നിലവിലെ 2.25 ശതമാനം പലിശനിരക്ക് തുടരുമെന്നാണ് പോര്‍ട്ടറുടെ പ്രവചനം.