വിദേശത്ത് നടത്തിയ ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ നഷ്ടപരിഹാരം; രണ്ടുതവണ നിരസിച്ച ശേഷം മാനിറ്റോബ സര്‍ക്കാര്‍ ഭാഗിക തുക നല്‍കി

വിദേശത്ത് നടത്തിയ ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ നഷ്ടപരിഹാരം; രണ്ടുതവണ നിരസിച്ച ശേഷം മാനിറ്റോബ സര്‍ക്കാര്‍ ഭാഗിക തുക നല്‍കി


വിന്നിപെഗ്: വിദേശത്ത് നടത്തിയ നട്ടെല്ല് ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാന്‍ രണ്ടുതവണ വിസമ്മതിച്ച മാനിറ്റോബ പ്രവിശ്യാ സര്‍ക്കാര്‍, ഒടുവില്‍ വിരമിച്ചയാളായ ടോം മൊലിന്‍സ്‌കിക്ക് ഭാഗിക നഷ്ടപരിഹാരം അനുവദിച്ചു. 2024-ല്‍ ജര്‍മ്മനിയില്‍ നടത്തിയ സ്‌പൈനല്‍ ഫ്യൂഷന്‍ ശസ്ത്രക്രിയയ്ക്കായി വിരമിക്കല്‍ സമ്പാദ്യത്തില്‍ നിന്ന് ചെലവഴിച്ച 77,000 കനേഡിയന്‍ ഡോളറില്‍ നിന്ന് 23,908.99 ഡോളറാണ് മാനിറ്റോബ ഹെല്‍ത്ത് തിരിച്ചുനല്‍കിയത്.

ആരോഗ്യമന്ത്രി ഉസോമ അസഗ്വാരയുമായി മേയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തുക ചെക്കായി ലഭിച്ചതെന്ന് 69-കാരനായ മൊലിന്‍സ്‌കി അറിയിച്ചു. മുഴുവന്‍ തുകയും ലഭിച്ചില്ലെങ്കിലും ചികിത്സാച്ചെലവിന്റെ ഒരു ഭാഗമെങ്കിലും തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

രണ്ടായിരമോ മൂവായിരമോ ഡോളര്‍ മാത്രമാണ് നല്‍കിയിരുന്നതെങ്കില്‍ അത് അപമാനകരമായേനെയെന്നും ഇപ്പോള്‍ ലഭിച്ച തുക ന്യായമായതാണെന്നും അതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി രൂക്ഷമായ നട്ടെല്ല് വേദന അനുഭവിച്ചിരുന്ന മൊലിന്‍സ്‌കിയുടെ ജീവിതനിലവാരം ഗണ്യമായി തകര്‍ന്നിരുന്നു. കൊച്ചുമക്കളെ എടുത്തുനടക്കാനോ വീട്ടുമുറ്റം വൃത്തിയാക്കാനോ സാധനങ്ങള്‍ വാങ്ങാന്‍ പോകാനോ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് കിടപ്പുമുറിയില്‍ നിന്ന് ശുചിമുറിയിലേക്ക് പോലും ഇഴഞ്ഞുനീങ്ങേണ്ട സാഹചര്യമുണ്ടായതായും മൂത്രനിയന്ത്രണം നഷ്ടപ്പെടുന്ന ഗുരുതര ആരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാനിറ്റോബയിലെ ആരോഗ്യസംവിധാനത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും നിരവധി തടസ്സങ്ങള്‍ നേരിട്ടതായി മൊലിന്‍സ്‌കി പറഞ്ഞു. സ്‌പൈന്‍ അസസ്‌മെന്റ് ക്ലിനിക്കിലെ ഫിസിയോതെറാപ്പിസ്റ്റ് നേരിട്ട് പരിശോധിക്കാതെ ടെലിഫോണിലൂടെ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ ആവശ്യമില്ലെന്ന് അറിയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്ന് അദ്ദേഹം ആരോപിച്ചു.

തുടര്‍ന്ന് മറ്റൊരു കനേഡിയന്‍ പ്രവിശ്യയിലെയും ജര്‍മ്മനിയിലെയും വിദഗ്ധരില്‍ നിന്ന് രണ്ടാം അഭിപ്രായം തേടിയപ്പോള്‍ ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഇരുവരും സ്ഥിരീകരിച്ചു. ഇതോടെയാണ് അദ്ദേഹം ജര്‍മ്മനിയിലേക്ക് പോയി ശസ്ത്രക്രിയ നടത്തിയത്.

എന്നാല്‍ വിദേശത്ത് ചികിത്സയ്ക്ക് പോകുന്നതിന് മുമ്പ് പ്രാദേശിക വിദഗ്ധരുടെയും മാനിറ്റോബ ഹെല്‍ത്തിന്റെയും മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ ചികിത്സാച്ചെലവ് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ഇതിനെതിരെ മൊലിന്‍സ്‌കി അപ്പീല്‍ നല്‍കി.

മാനിറ്റോബ ഹെല്‍ത്ത് അപ്പീല്‍ ബോര്‍ഡ് കേസ് പരിശോധിച്ച ശേഷം, മാനിറ്റോബയിലെ ആരോഗ്യസംവിധാനത്തിലൂടെ ചികിത്സ ലഭ്യമാക്കാന്‍ മൊലിന്‍സ്‌കി നേരിട്ട ബുദ്ധിമുട്ടുകള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കാലതാമസമില്ലാതെ ശസ്ത്രക്രിയ ആവശ്യമായതായിരുന്നുവെന്നും വിലയിരുത്തി.

പ്രാദേശിക വിദഗ്ധരുടെ സേവനം ലഭിക്കാതിരുന്നതും റഫറല്‍ നടപടികളിലുണ്ടായ വീഴ്ചകളും ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് വിദേശത്ത് ചികിത്സ തേടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയതെന്ന് ബോര്‍ഡ് കണ്ടെത്തി.

മൊലിന്‍സ്‌കിയുടെ കേസ് അസാധാരണമാണെന്നും കുടുംബ ഡോക്ടറുടെ വീഴ്ച മൂലം റഫറല്‍ നാലുവര്‍ഷത്തോളം നഷ്ടപ്പെട്ടുകിടന്നതും രോഗം അതിരൂക്ഷമായി ജീവിതത്തെ ബാധിച്ചതും പ്രത്യേക സാഹചര്യങ്ങളാണെന്നും അപ്പീല്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് വിശദമായി പരിശോധിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് ആരോഗ്യ മന്ത്രിയോട് ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

എന്നിരുന്നാലും, ആരോഗ്യവകുപ്പ് വീണ്ടും അപേക്ഷ തള്ളുകയായിരുന്നു. ഇതോടെ വിഷയം വീണ്ടും വിവാദമായി.

തുടര്‍ന്ന് ആരോഗ്യ മന്ത്രി മൊലിന്‍സ്‌കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. അസാധാരണ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചതെന്ന് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. മാനിറ്റോബയില്‍ ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് വരുമായിരുന്ന ചെലവിനൊപ്പമാണ് അനുവദിച്ച തുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, വിദേശത്ത് ചികിത്സ തേടുന്നതിന് മുമ്പ് ആരോഗ്യദാതാക്കളുമായും മാനിറ്റോബ ഹെല്‍ത്തുമായും ആലോചിച്ച് ആവശ്യമായ അനുമതികള്‍ വാങ്ങണമെന്ന് പൊതുജനങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ലഭിച്ച തുക എങ്ങനെ കണക്കാക്കിയെന്നതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മൊലിന്‍സ്‌കി ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരുകയോ പ്രാദേശിക സംവിധാനത്തില്‍ ആവശ്യമായ സേവനം ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ വിദേശത്തോ മറ്റ് പ്രവിശ്യകളിലോ ചികിത്സ നടത്താന്‍ കൂടുതല്‍ അനുമതികള്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്നെപ്പോലുള്ള രോഗികള്‍ക്ക് യഥാര്‍ഥ നഷ്ടപരിഹാരം ലഭിക്കണമെന്നും ഈ തീരുമാനം വരാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത് തീര്‍ത്തും അനാവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.