ജിമ്മി ജോർജ് വോളിബോൾ 40+ വിഭാഗം: ഹൂസ്റ്റൺ ചലഞ്ചേഴ്‌സിനെ വീഴ്ത്തി കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ; കോർട്ടിൽ ആവേശമായി സിനിമാതാരം തമ്പി ആന്റണിയും

ജിമ്മി ജോർജ് വോളിബോൾ 40+ വിഭാഗം: ഹൂസ്റ്റൺ ചലഞ്ചേഴ്‌സിനെ വീഴ്ത്തി കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ; കോർട്ടിൽ ആവേശമായി സിനിമാതാരം തമ്പി ആന്റണിയും



ലൂയീസ്‌വിൽ (ഡാലസ് ): 36ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിലെ ആവേശകരമായ 40+ മാസ്റ്റേഴ്‌സ്, വിഭാഗത്തിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് കിരീടം ചൂടി.നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ പരിചയസമ്പന്നതയും പോരാട്ടവീര്യവും മാറ്റുരച്ച ഫൈനൽ മത്സരത്തിൽ ശക്തരായ ഹൂസ്റ്റൺ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ്കാലിഫോർണിയ ചാമ്പ്യന്മാരായത്. ഫൈനലിൽ കടുത്ത പോരാട്ടം കാഴ്ചവെച്ച ഹൂസ്റ്റൺ ചലഞ്ചേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ട്രോഫി സ്വന്തമാക്കി.

ഡാലസ്, ഫിലാഡൽഫിയ, ഹൂസ്റ്റൺ, കാലിഫോർണിയ എന്നീ നാല് പ്രമുഖ ടീമുകളാണ് മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ഇത്തവണ മാറ്റുരച്ചത്. ലീഗ് മത്സരങ്ങളിലെ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിലാണ് കാലിഫോർണിയയും ഹൂസ്റ്റണും ഫൈനലിലേക്ക് യോഗ്യത നേടിയത്.

കോർട്ടിൽ ആവേശമായി തമ്പി ആന്റണി: 

മലയാള ചലച്ചിത്ര നിർമ്മാതാവും പ്രമുഖ നടനുമായ തമ്പി ആന്റണിയുടെ സാന്നിധ്യം ഇത്തവണത്തെ മാസ്റ്റേഴ്‌സ് ടൂർണമെന്റിന് വൻ ആവേശമാണ് പകർന്നത്. പ്രശസ്ത താരം ബാബു ആന്റണിയുടെ സഹോദരൻ കൂടിയായ തമ്പി ആന്റണി, കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ജേഴ്‌സിയിലാണ് കോർട്ടിലിറങ്ങിയത്. പ്രായത്തെ വെല്ലുന്ന കായികക്ഷമതയോടെ താരം കോർട്ടിൽ കാഴ്ചവെച്ച മികച്ച പ്രകടനം കാണികളുടെയും കായികപ്രേമികളുടെയും കയ്യടി നേടി. ചാമ്പ്യന്മാരായ കാലിഫോർണിയ ടീമിന്റെ വിജയത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും വലിയ പങ്കുവഹിച്ചു.
ഫൈനലിലും ഉടനീളമുള്ള മത്സരങ്ങളിലും കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സിനായി മാന്ത്രിക പ്രകടനം പുറത്തെടുത്ത വിൽസൺ മാത്യു ടൂർണമെന്റിലെ 'മോസ്റ്റ് വാല്യുബിൾ പ്ലെയർ' (MVP) പുരസ്‌കാരത്തിന് അർഹനായി. കാലിഫോർണിയയുടെ പ്രതിരോധ കോട്ട കാത്ത ഉണ്ണികൃഷ്ണൻ 'ബെസ്റ്റ് ഡിഫൻസീവ് പ്ലെയർ' പുരസ്‌കാരവും സ്വന്തമാക്കി.

ക്യാപ്റ്റൻ ബിജു മാത്യു മുണ്ടമറ്റത്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഹൂസ്റ്റൺ ചലഞ്ചേഴ്‌സ് മികച്ച പോരാട്ടവീര്യമാണ് ഫൈനലിൽ പുറത്തെടുത്തത്.

ഹൂസ്റ്റണായി മികച്ച സ്മാഷുകളിലൂടെ കളം നിറഞ്ഞ ജറീഷ് ജോസ് ടൂർണമെന്റിലെ 'ബെസ്റ്റ് ഒഫൻസീവ് പ്ലെയർ' പുരസ്‌കാരം സ്വന്തമാക്കി.

എൽസി ഫിലിപ്പ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പ്രായത്തെ വെല്ലുന്ന കായികക്ഷമതയും വോളിബോൾ തന്ത്രങ്ങളുമായി കാണികൾക്ക് മികച്ചൊരു ദൃശ്യവിരുന്നാണ് നാല് ടീമുകളിലെയും മുതിർന്ന താരങ്ങൾ സമ്മാനിച്ചതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു