ടെഹ്രാൻ: അമേരിക്കയുമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ രൂപംകൊള്ളുന്ന ധാരണാ കരടിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലെ വ്യാപാര-കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇറാൻ തയ്യാറാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായി ഉണ്ടാകാനിടയുള്ള പ്രാഥമിക ധാരണാപത്രത്തിന്റെ അനൗദ്യോഗിക കരട് തങ്ങൾക്ക് ലഭിച്ചതായും സ്റ്റേറ്റ് ടിവി അറിയിച്ചു.
കരട് പ്രകാരം, യുദ്ധത്തിന് മുൻപുണ്ടായിരുന്ന നിലയിലേക്ക് ഹോർമുസ് കടലിടുക്കിലെ വ്യാപാര കപ്പൽ ഗതാഗതം ഒരു മാസത്തിനകം പുനഃസ്ഥാപിക്കുമെന്നാണ് സൂചന. അതേസമയം, അമേരിക്ക ഇറാന്റെ സമീപപ്രദേശങ്ങളിൽ നിന്നുള്ള സൈനിക സാന്നിധ്യം പിൻവലിക്കുകയും നാവിക ഉപരോധം അവസാനിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
സൈനിക കപ്പലുകൾക്ക് ഈ ധാരണ ബാധകമല്ലെന്നും, ഒമാന്റെ സഹകരണത്തോടെ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം ഇറാൻ ഏറ്റെടുക്കുമെന്നുമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ധാരണ ഇതുവരെ അന്തിമമായിട്ടില്ലെന്നും, 'പ്രായോഗിക ഉറപ്പുകൾ' ലഭിക്കാതെ ഇറാൻ ഒരു നടപടിയും സ്വീകരിക്കില്ലെന്നും സ്റ്റേറ്റ് ടിവി വ്യക്തമാക്കി.
അവസാന ധാരണ 60 ദിവസത്തിനകം ഉണ്ടാകുകയാണെങ്കിൽ അത് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ ബാധക പ്രമേയമായി അംഗീകരിക്കാനാകുമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ ആരംഭിച്ചിരുന്നു. ഈ ചർച്ചകളിൽ പാകിസ്ഥാൻ പ്രധാന മധ്യസ്ഥ പങ്ക് വഹിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ധാരണാ കരട് തയ്യാര്‍ ; അമേരിക്കയുമായി ചർച്ച പുരോഗമിക്കുന്നതായി ഇറാൻ
