അദാനിക്കെതിരെ ആരോപണം; ഹിൻഡൻ ബർഗിന് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്

അദാനിക്കെതിരെ ആരോപണം; ഹിൻഡൻ ബർഗിന് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്


ഓഹരി വിപണിയിൽ  അദാനി ഗ്രൂപ്പ് വലിയ ക്രമക്കേട് നടത്തിയെന്ന ആരോപണം ഉന്നയിച്ച അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗിന് സെബിയുടെ കാരണം കാണിക്കൽ നോട്ടിസ്. ജൂലൈ ഒന്നിന് ബ്ലോഗ് പോസ്റ്റലൂടെയാണ് നോട്ടിസിന്റെ കാര്യം ഹിൻഡൻബർഗ് അറിയിച്ചത്. ഇന്ത്യൻ ചട്ടങ്ങൾ ലംഘിച്ചതായി സംശയമുയർത്തിയാണ് നോട്ടിസ് നല്കിയിരിക്കുന്നതെന്നും ഹിൻഡൻബർഗ് കുറിച്ചു.

സെബിയുടെ നീക്കം വിഡ്ഢിത്തം നിറഞ്ഞതാണെന്നാണു പറഞ്ഞ ഹിൻഡൻബർഗ്, ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികൾ നടത്തുന്ന അഴിമതിയും വഞ്ചനയും തുറന്നുകാട്ടുന്നവരെ നിശബ്ദരാക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമാണിതെന്നും കുറ്റപ്പെടുത്തി. മുൻകൂട്ടി നിശ്ചയിച്ച ഉദ്ദേശ്യം നിറവേറ്റുന്നതിനായാമ് തങ്ങൾക്കു സെബി നോട്ടിസ് അയച്ചതെന്നും ഹിൻഡൻബർഗ് ആരോപിച്ചു.

അദാനി ഗ്രൂപ്പ് "കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി" പ്രവർത്തിക്കുന്നുവെന്ന ആരോപണത്തിന് ശേഷം തങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ചിന്തിക്കുകയായിരുന്നു സെബി. അമേരിക്ക ആസ്ഥാനമായുള്ള തങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തനങ്ങളൊന്നുമില്ലാത്തതിനാൽ സെബി ആകെ കുഴഞ്ഞിരുന്നുവെന്നും ഹിൻഡൻബർഗ് ബ്ലോഗിൽ കുറിച്ചു.

തെളിവുകൾ എത്ര സമഗ്രവും സത്യസന്ധവും ആയിരുന്നാലും റിപ്പോർട്ടിന് കടുത്ത എതിർപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അങ്ങനെയുള്ള അഴിമതികൾ തുറന്നുകാട്ടുന്നവരെ പിന്തുടരാനാണ് സെബിക്ക് കൂടുതൽ താത്പര്യം. അദാനിയെക്കുറിച്ച് വിമർശനാത്മക ലേഖനങ്ങൾ എഴുതിയതിന് നാല് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ സർക്കാരുമായി ഒത്തുപോകുന്നതാണ് സെബിയുടെ നീക്കം," ഹിൻഡൻബർഗ് ബ്ലോഗിൽ ആരോപിച്ചു. അദാനിയെ വിമർശിച്ച പാർലമെന്റ് അംഗങ്ങളെ പുറത്താക്കിയ നടപടിയും ഹിൻഡൻബർഗ് ബ്ലോഗിൽ ചൂണ്ടിക്കാട്ടി.

2023 ജനുവരി 24നാണ് അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അദാനിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സ്റ്റോക്ക് വില പെരുപ്പിക്കാൻ ലക്ഷ്യമിട്ട് വർഷങ്ങളായി അദാനി ഗ്രൂപ്പ് നിരവധി കൃത്രിമത്വങ്ങളും ദുഷ്പ്രവൃത്തികളും നടത്തി എന്നായിരുന്നു റിപ്പോർട്ട്. ഇത് പാർലമെന്റിൽ ഉൾപ്പെടെ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ സെബിയോട് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു.