ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും, യുഎസ് ഏര്‍പ്പെടുത്തുന്ന പരസ്പര താരിഫ് നയം ഇന്ത്യന്‍ കയറ്റുമതിയില്‍ കാര്യമായ സ്വാധീനം വളരെ ഉണ്ടാക്കാനിടയില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
യുഎസ് 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയാലും, യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയിലെ മൊത്തത്തിലുള്ള ഇടിവ് ഏകദേശം 3 മുതല്‍ 3.5 ശതമാനം വരെ മാത്രമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
'യുഎസ്എ ചുമത്തിയ 15-20 ശതമാനം നികുതി പോലും മൊത്തത്തിലുള്ള കയറ്റുമതിയെ 3-3.5 ശതമാനം പരിധിയില്‍ മാത്രമേ പരിമിതപ്പെടുത്തൂ കണക്കുകള്‍ കാണിക്കുന്നുവെന്നും, അധിക കയറ്റുമതിയിലൂടെ ഈ വ്യത്യാസവും കുറച്ചുകൊണ്ടുവരണമെന്നും എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു..
ഇന്ത്യയുടെ തന്ത്രപരമായ കയറ്റുമതി വൈവിധ്യവല്‍ക്കരണം, വര്‍ദ്ധിച്ച മൂല്യവര്‍ദ്ധനവ്, പുതിയ വ്യാപാര മാര്‍ഗങ്ങളുടെ പര്യവേക്ഷണം എന്നിവയിലൂടെ ഈ ആഘാതം നികത്താന്‍ കഴിയുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായി യുഎസ് തുടര്‍ന്നു. രാജ്യത്തുനിന്നുള്ള മൊത്തം കയറ്റുമതിയുടെ 17.7 ശതമാനം യുഎസിലേക്കായിരുന്നു. എന്നിരുന്നാലും, ഏതെങ്കിലും ഒരു വിപണിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യയുടെ കയറ്റുമതി തന്ത്രം വികസിച്ചുകൊണ്ടിരിക്കുകയാണ്.
യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വളരുന്ന വ്യാപാര ബന്ധങ്ങള്‍ക്കൊപ്പം, കയറ്റുമതിയില്‍ സ്ഥിരത ഉറപ്പാക്കുന്നതിനായി ഇന്ത്യ അതിന്റെ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്.
വര്‍ഷങ്ങളായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് താരതമ്യേന സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കിലും, ഇന്ത്യയുടെ താരിഫ് നയങ്ങള്‍ കൂടുതല്‍ ചലനാത്മകമാണ്.
2018-ല്‍ 2.72 ശതമാനമായിരുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ യുഎസ് താരിഫ് നിരക്ക് 2021-ല്‍ 3.91 ശതമാനമായി വര്‍ദ്ധിച്ചതായും 2022-ല്‍ 3.83 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് എടുത്തുകാണിച്ചു. മറുവശത്ത്, യുഎസ് ഇറക്കുമതികള്‍ക്കുള്ള ഇന്ത്യയുടെ താരിഫ് 2018-ല്‍ 11.59 ശതമാനത്തില്‍ നിന്ന് 2022-ല്‍ 15.30 ശതമാനമായി ഗണ്യമായി വര്‍ദ്ധിച്ചു.
താരിഫ് ഘടനകളിലെ ഈ മാറ്റം ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വ്യാപാര ബന്ധങ്ങള്‍ സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യയുടെ കൂടുതല്‍ ഉറച്ച വ്യാപാര നയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളില്‍ നിന്ന് ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങളിലേക്കും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളിലേക്കും മാറുന്നതിലൂടെ ഇന്ത്യ കയറ്റുമതി മൂല്യം കൂട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈ തന്ത്രം കയറ്റുമതി വരുമാനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഗോള വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മത്സരക്ഷമത നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ താരിഫ് വര്‍ദ്ധനവിന്റെ സാധ്യതയുള്ള ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.
കൂടാതെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, യുഎസ് എന്നിവയെ ബന്ധിപ്പിക്കുന്ന ബദല്‍ വ്യാപാര റൂട്ടുകളില്‍ ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ലോജിസ്റ്റിക്കല്‍ ചെലവുകള്‍ കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും അന്താരാഷ്ട്ര വ്യാപാരത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഈ പുനഃക്രമീകരിച്ച വിതരണ ശൃംഖല സമീപനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മൊത്തത്തില്‍, യുഎസ് ഉയര്‍ന്ന താരിഫുകള്‍ അവതരിപ്പിച്ചാലും ഇന്ത്യയുടെ മുന്‍കൈയെടുത്തുള്ള വ്യാപാര നയങ്ങള്‍, കയറ്റുമതി വൈവിധ്യവല്‍ക്കരണം, വിതരണ ശൃംഖല പുനഃക്രമീകരണം എന്നിവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരമായ കയറ്റുമതി വളര്‍ച്ച ഉറപ്പാക്കിക്കൊണ്ട് ആഘാതം ലഘൂകരിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യുഎസ് പരസ്പര താരിഫുകള്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കില്ലെന്ന് എസ്ബിഐ റിപ്പോര്‍ട്ട്
