കാര്‍ ടി സെല്‍ തെറാപ്പിയിലൂടെ രക്താര്‍ബുദ ചികിത്സയില്‍ പുതിയ നാഴികക്കല്ല് പാകി മേയ്ത്ര ഹോസ്പിറ്റല്‍

കാര്‍ ടി സെല്‍ തെറാപ്പിയിലൂടെ രക്താര്‍ബുദ ചികിത്സയില്‍ പുതിയ നാഴികക്കല്ല് പാകി മേയ്ത്ര ഹോസ്പിറ്റല്‍


കോഴിക്കോട്: രക്താര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റല്‍. 25 വയസുകാരനായ രക്താര്‍ബുദ രോഗിക്ക് കാര്‍ ടി സെല്‍
 തെറാപ്പിയിലൂടെയാണ് മേയ്ത്ര അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയറില്‍ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാന്‍സര്‍ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.

'കൈമേറിക് ആന്റിജന്‍ റിസപ്റ്റര്‍ ടിസെല്‍ തെറാപ്പി' (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയില്‍, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടിസെലുകള്‍ ശേഖരിച്ച്, അവയെ ജനിതക മാറ്റം വരുത്തി കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കുന്നു. പിന്നീട് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനല്‍കി, അര്‍ബുദത്തെ നേരിട്ട് ആക്രമിക്കാന്‍ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

പരമ്പരാഗത ചികിത്സാ മാര്‍ഗങ്ങള്‍ ഫലപ്രദമല്ലാത്ത ഘട്ടങ്ങളില്‍ പോലും പ്രതീക്ഷയുടെ വാതില്‍ തുറക്കുന്ന ഈ രീതി, ആധുനിക കാന്‍സര്‍ ചികിത്സയുടെ പുതിയ മുഖമാണ്.

മേയ്ത്ര ഹോസ്പിറ്റലിലെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍, കണ്‍സള്‍ട്ടന്റുമാരായ ഡോ. അജയ് ശങ്കര്‍, ഡോ. വിഷ്ണു ശ്രീദത്ത് എന്നിവരടങ്ങിയ മള്‍ട്ടിഡിസിപ്ലിനറി സംഘമാണ് ഈ നേട്ടത്തിന് നേതൃത്വം നല്‍കിയത്.