അമേരിക്കയ്ക്ക് കിംഗ് ഫഹദ് എയര്‍ ബേസ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ

അമേരിക്കയ്ക്ക് കിംഗ് ഫഹദ് എയര്‍ ബേസ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ


റിയാദ്: അമേരിക്കയ്ക്ക് കിംഗ് ഫഹദ് എയര്‍ബേസ് ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. തായിഫില്‍ സ്ഥിതി ചെയ്യുന്ന ഈ സൈനിക താവളം ഉപയോഗിക്കാന്‍ അനുവദിച്ച തീരുമാനം രണ്ട് രാജ്യങ്ങള്‍ക്കിടയിലെ സൈനിക സഹകരണത്തില്‍ നിര്‍ണായക നീക്കമായി വിലയിരുത്തപ്പെടുന്നു.

ഇറാനുമായി സംഘര്‍ഷം ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ആവശ്യമായാല്‍ പ്രാദേശിക സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ താവളം ഉപയോഗിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗള്‍ഫ് മേഖലയിലെ പ്രതിരോധ സജ്ജീകരണം ശക്തിപ്പെടുത്തുന്നതിനുള്ള റിയാദ്- വാഷിംഗ്ടണ്‍ ധാരണയുടെ ഭാഗമായാണ് ഈ നീക്കം. കടല്‍ ഗതാഗത മാര്‍ഗങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഭീഷണിയിലാകുന്ന സാഹചര്യത്തില്‍ സുരക്ഷാ തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഔദ്യോഗിക വിശദാംശങ്ങള്‍ സൗദി അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത് സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള നീക്കമല്ല, മറിച്ച് മുന്‍കരുതല്‍ നടപടിയാണെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കിംഗ് ഫഹദ് എയര്‍ബേസ് തിരഞ്ഞെടുക്കപ്പെട്ടത് തന്ത്രപരമായ കാരണങ്ങളാല്‍ ആണെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു. സൗദിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഈ താവളം ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ പരിധിയില്‍ നിന്ന് സുരക്ഷിത ദൂരത്തിലാണ്. അതേസമയം ആവശ്യമായാല്‍ വേഗത്തില്‍ വിന്യസിക്കാനും ഇത് സഹായിക്കുന്നു.

പ്രാദേശിക അനിശ്ചിതത്വം ഉയരുന്ന സാഹചര്യത്തില്‍ സൈനിക ഏകോപനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ തീരുമാനം വിലയിരുത്തപ്പെടുന്നു.

കിംഗ് ഫഹദ് എയര്‍ബേസ് സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ ഭാഗമായ തായിഫിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഗള്‍ഫ് തീരത്തുനിന്ന് അകലെയുള്ളതിനാല്‍, ഇറാനോട് ചേര്‍ന്നുള്ള മേഖലകളിലെ താവളങ്ങളെ അപേക്ഷിച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണി കുറവാണ്.

സുരക്ഷിത ദൂരത്തില്‍ നിന്നുകൊണ്ട് തന്നെ അമേരിക്കയ്ക്ക് പ്രധാന മേഖലകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും. ചെങ്കടല്‍ മേഖലയും സൗദിയുടെ കേന്ദ്ര വായുമാര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഇത് എളുപ്പത്തില്‍ പ്രവേശനം നല്‍കുന്നു.

ഹോര്‍മുസ് കടലിടുക്ക് ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുന്ന സമയത്താണ് ഈ തീരുമാനം. ലോകത്തിലെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം ദിവസേന കടന്നുപോകുന്ന ഈ ജലപാത വഴി ദിനംപ്രതി ബില്യണ്‍ ഡോളറുകളുടെ വ്യാപാരമാണ് നടക്കുന്നത്.

ഈ താവളം ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതോടെ, ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലകളില്‍ നേരിട്ട് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാതെ തന്നെ, ഈ പ്രധാന കടല്‍പാതയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പ്രതികരിക്കാനും അമേരിക്കയ്ക്ക് സാധിക്കും. ഇത് സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ അല്ല, മറിച്ച് ആഗോള കടല്‍ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടിയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.