യു എസ് വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാരെ വിന്യസിക്കുന്നു

യു എസ് വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാരെ വിന്യസിക്കുന്നു


വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രധാന അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ യു എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസ്) ഏജന്റുമാരെ വിന്യസിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഇത് നടപ്പിലാകുമെന്നാണ് അറിയിച്ചത്. ആഭ്യന്തര സുരക്ഷാ വകുപ്പ് ഫണ്ടിംഗ് പ്രതിസന്ധി അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍, നിലവില്‍ ജോലിയില്‍ തുടരുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടി എസ് എ) ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായാണ് ഐസ് ഏജന്റുമാരെ വിന്യസിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഫണ്ടിംഗ് തടഞ്ഞുവെച്ച് രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നതായി ഡെമോക്രാറ്റുകളെ അദ്ദേഹം വിമര്‍ശിച്ചു.

ഫെബ്രുവരി 14ന് ആരംഭിച്ച ഭാഗിക ഡി എച്ച് എസ് ഷട്ട്ഡൗണിന് പിന്നാലെ 300ലധികം ടി എസ് എ ഉദ്യോഗസ്ഥര്‍ രാജിവെച്ചതും അറ്റ്‌ലാന്റ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്കിലെ ജെ എഫ് കെ പോലുള്ള പ്രധാന വിമാനത്താവളങ്ങളില്‍ അറിയിക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നതും വര്‍ധിച്ചതും ഗുരുതരമായ ജീവനക്കാരുടെ ക്ഷാമത്തിന് ഇടയാക്കി.

വിമാനത്താവള സുരക്ഷ ഇപ്പോള്‍ ടി എസ് എയാണ് കൈകാര്യം ചെയ്യുന്നത്. കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുന്നതാണ് ഐസിന്റെ ചുമതല. ഇരു ഏജന്‍സികളും ആഭ്യന്തര സുരക്ഷാ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ജനുവരിയില്‍ മിന്നിയാപൊളിസില്‍ പ്രതിഷേധക്കാരായ അലക്‌സ് പ്രെട്ടിയും റിനി ഗുഡും ഫെഡറല്‍ ഏജന്റുമാരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സെനറ്റ് ഡെമോക്രാറ്റുകള്‍ ഡി എച്ച് എസ് ഫണ്ടിംഗിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഐസ് നടപടികള്‍ക്ക് കോടതി അനുമതി നിര്‍ബന്ധമാക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഫണ്ടിംഗ് ബില്‍ പാസാക്കില്ലെന്നാണ് അവരുടെ നിലപാട്.

ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ട്രംപ്, ഐസ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാലും വിമര്‍ശനം തുടരുന്നതായും ആരോപിച്ചു. അതേസമയം, ബോര്‍ഡര്‍ കാര്യങ്ങള്‍ക്ക് ചുമതലയുള്ള ടോം ഹോമന്‍ ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അറിയിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങളില്‍ പ്രധാന ഘടകമായ ഐസ് ഏജന്‍സി ഡെമോക്രാറ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.