പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും

പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും


ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് (വ്യാഴം) പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍  സര്‍വകക്ഷിയോഗം ചേരും.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി അറിയിച്ചു. നിരവധി ലോകരാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു. പാക്കിസ്താന്റെ പിന്തുണയോടുകൂടിയുള്ള ആക്രമണമാണ് ഉണ്ടായിട്ടുള്ളതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളെടുത്തുകൊണ്ട് പാക്കിസ്ഥാനോടുള്ള നിലപാട് ഇന്ത്യകടുപ്പിച്ചു.

സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദേ്യാഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.