ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇന്ത്യക്കും നഷ്ടമുണ്ടായിട്ടുണ്ടെന്ന് അനില്‍ ചൗഹാന്‍

ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇന്ത്യക്കും നഷ്ടമുണ്ടായിട്ടുണ്ടെന്ന് അനില്‍ ചൗഹാന്‍


ന്യൂഡല്‍ഹി: പാകിസ്ഥാനുമായുണ്ടായ സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പ്രതിരോധ മേധാവി. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം വിശദാംശങ്ങള്‍ നല്‍കിയില്ല. 

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സംസാരിക്കവെയാണ് ജനറല്‍ അനില്‍ ചൗഹാന്‍ ഇക്ക്രാ്യം പറഞ്ഞത്. സിംഗപ്പൂരില്‍ നടന്ന ഷാംഗ്രി-ലാ ഡയലോഗ് സുരക്ഷാ ഫോറത്തില്‍ പങ്കെടുക്കവെയായിരുന്നു അനില്‍ ചൗഹാന്‍ റോയിട്ടേഴ്സുമായി സംസാരിച്ചത്. 

മെയ് ഏഴു മുതല്‍ 10 വരെ നാലു ദിവസമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരുവശത്തും മിസൈല്‍, ഡ്രോണ്‍, പീരങ്കി വെടിവയ്പ്പില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ മരണസംഖ്യയെക്കുറിച്ച് പരസ്പരവിരുദ്ധമായ അവകാശവാദങ്ങളുണ്ട്.

പാകിസ്ഥാനിലുടനീളമുള്ള നിരവധി 'ഭീകര ക്യാമ്പുകളില്‍' നടത്തിയ 'കൃത്യമായ ആക്രമണങ്ങളില്‍' 100ലധികം 'ഭീകരര്‍' കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ പറയുന്നത്. ഇന്ത്യന്‍ ആക്രമണങ്ങളില്‍ 30ലധികം പാകിസ്ഥാന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞു പാകിസ്ഥാന്‍ ഇന്ത്യന്‍ അവകാശവാദത്തെ നിരസിച്ചു. 

അതേസമയം, ഇന്ത്യയുടെ ഭാഗത്ത് ഏകദേശം രണ്ട് ഡസനോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് ന്യൂഡല്‍ഹി പറയുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കശ്മീരിലാണ്. 

ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണമാണ് രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന് കാരണമായത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. മിക്കവാറും എല്ലാവരും വിനോദസഞ്ചാരികളായിരുന്നു. 

ആക്രമണത്തിന് പിന്നിലെ സായുധ സംഘത്തെ പിന്തുണച്ചതിന് പാകിസ്ഥാനെ ന്യൂഡല്‍ഹി കുറ്റപ്പെടുത്തി. എന്നാല്‍ ഇസ്ലാമാബാദ് ആ ആരോപണം നിഷേധിച്ചു.

സംഘര്‍ഷത്തിനിടെ, കുറഞ്ഞത് മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സൈനിക ജെറ്റുകളെങ്കിലും വെടിവച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചൗഹാന്‍ അത് 'തികച്ചും തെറ്റാണ്' എന്ന് തള്ളിക്കളഞ്ഞു. തന്റെ രാജ്യത്തിന് ഒരു വിമാനമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

'ജെറ്റ് തകര്‍ന്നതല്ല, മറിച്ച് അത് എന്തുകൊണ്ടാണ് തകര്‍ന്നത് എന്നതാണ് പ്രധാനമെന്ന് ഞാന്‍ കരുതുന്നു'വെന്ന് അദ്ദേഹം സിംഗപ്പൂരില്‍ പ്രത്യേക അഭിമുഖത്തില്‍ ബ്ലൂംബെര്‍ഗ് ടി വിയോട് പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ ദിവസം ആകാശത്ത് നഷ്ടം നേരിട്ടതിന് ശേഷം ഇന്ത്യ തന്ത്രങ്ങള്‍ മാറ്റി നിര്‍ണായകമായ മുന്‍തൂക്കം സ്ഥാപിച്ചതായി ചൗഹാന്‍ പറഞ്ഞു.

പോരാട്ടം അവസാനിച്ചപ്പോള്‍, 'പാകിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായാല്‍ കൃത്യമായും നിര്‍ണ്ണായകമായും' പ്രതികരിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെന്ന് ചൗഹാന്‍ പറഞ്ഞു. വിമാനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായി ഇസ്ലാമാബാദ് നിഷേധിച്ചു.