തുർക്കി കമ്പനിയിൽ നിന്ന് എയർ ഇന്ത്യ ജെറ്റുകളുടെ അറ്റകുറ്റപ്പണികൾ മാറ്റുന്നു

തുർക്കി കമ്പനിയിൽ നിന്ന് എയർ ഇന്ത്യ ജെറ്റുകളുടെ അറ്റകുറ്റപ്പണികൾ മാറ്റുന്നു


ന്യൂഡൽഹി: പാക്കിസ്താൻ അനുകൂല നിലപാട് പിന്തുടരുന്ന തുർക്കിയുമായുള്ള ഇന്ത്യയുടെ നയതന്ത്ര സംഘർഷങ്ങൾക്കിടെ ജെറ്റ് അറ്റകുറ്റപ്പണികൾ എയർ ഇന്ത്യ തുർക്കിയ കമ്പനിയിൽനിന്ന് മാറ്റുന്നു. ടർക്കിഷ് ടെക്‌നിക് അറ്റകുറ്റപ്പണികൾ നടത്തുന്ന വൈഡ്‌ബോഡി വിമാനങ്ങൾ മറ്റ് എം.ആർ.ഒ സ്ഥാപനങ്ങളിലേക്ക് അയക്കാനാണ് നീക്കം. എയർ ഇന്ത്യ സി.ഇ.ഒ കാംപ്‌ബെൽ വിൽസൺ ആണ് ഇക്കാര്യം സംബന്ധിച്ച് സൂചന നൽകിയത്.

എയർലൈനിന്റെ ചില വൈഡ്‌ബോഡി ബി777കളുടെയും ബി787കളുടെയും കനത്ത അറ്റകുറ്റപ്പണികൾ തുർക്കിയ ആസ്ഥാനമായ കമ്പനിയാണ് ചെയ്യുന്നത്. എന്നാൽ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, യു.എസ് എന്നിവിടങ്ങളിലേക്ക് എം.ആർ.ഒ ജോലികൾക്കായി ചില വിമാനങ്ങൾ അയയ്‌ക്കേണ്ടതുണ്ടെന്ന് കാംപ്‌ബെൽ വിൽസൺ പറഞ്ഞു. ചില സന്ദർഭങ്ങളിൽ ടർക്കിഷ് ടെക്‌നിക്കിലേക്കും ബിസിനസ്സ് നടത്തേണ്ടതുണ്ടെന്നും കാരണം ഇന്ത്യയ്ക്ക് ഇത്തരം ജോലികൾ ചെയ്യാനുള്ള ശേഷി ഉണ്ടാകാൻ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സംഭവവികാസത്തോടെ, ഞങ്ങളുടെ വിമാനങ്ങൾ അയച്ചത് പുനഃക്രമീകരിക്കാനും, തുർക്കിയയിലേക്ക് അയയ്ക്കുന്നത് കുറയ്ക്കാനും മറ്റ് സ്ഥലങ്ങളിലേക്ക് അയയ്ക്കാനും ശ്രമിക്കും അദ്ദേഹം പറഞ്ഞു.

ഇന്ത്യപാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തുർക്കിയയെ ബോയ്‌കോട്ട് ചെയ്യുന്ന നടപടികൾ തുടരുകയാണ്. ടർക്കിഷ് എയർപോർട്ട് ഹാൻഡ്‌ലിങ് സ്ഥാപനമായ ചെലബിക്ക് സെക്യൂരിറ്റി ക്ലിയറൻസ് അനുമതി നിഷേധിച്ചിരുന്നു. ഈ നടപടി ഡൽഹി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
ട്രാവൽ കമ്പനികൾ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ യാത്രികരോട് ആവശ്യപ്പെട്ടിരുന്നു. ജെ.എൻ.യു, അലിഗഡ് മുസ്ലീം യൂനിവേഴ്‌സിറ്റികൾ തുർക്കി സർവകലാശാലയുമായുള്ള അക്കാഡമിക് കരാറുകൾ നിർത്തിവെച്ചിരുന്നു. വ്യാപാരികൾ തുർക്കിയിൽ നിന്ന് ആപ്പിൾ, മാർബിൾ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു.