ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു


ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്.
അഡിഗാം ഗ്രാമത്തില്‍ വീടുതോറുമുള്ള തെരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ സേനയുടെ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്.
നേരത്തെ, സെപ്തംബര്‍ 15ന് പൂഞ്ച് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. സെപ്റ്റംബര്‍ 14ന് ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറില്‍ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

സെപ്തംബര്‍ 11ന് ഉധംപൂര്‍ ജില്ലയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.ഇതിനിടെ, ജമ്മു കാശ്മീരിലെ അവന്തിപോരയില്‍ പൊലീസ് ഭീകരരുമായി ബന്ധമുള്ള ആറ് പേരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കല്‍ നിന്ന് ഐഇഡികള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു.
അതേസമയം, ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജമ്മു കശ്മീരില്‍ ഇടയ്ക്കിടെ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ സെപ്റ്റംബര്‍ 18, 25 തീയതികളിലായി പൂര്‍ത്തിയായി. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ഒക്ടോബര്‍ ഒന്നിന് നടക്കും. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.