വാഷിംഗ്ടണ്‍:യുഎസ് സംസ്ഥാനങ്ങളില്‍ നാശം വിതച്ച ഹെലിന്‍ ചുഴലിക്കാറ്റില്‍ കുറഞ്ഞത് 44 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ക്കുമേല്‍ മരം വീണു. ആയിരക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു.
മരങ്ങള്‍ വീടുകള്‍ക്കുമേലെ പതിച്ചുണ്ടായ അപകടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. സൗത്ത് കരോലിനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് വിവരം.. അവിടെ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരില്‍ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും ഉള്‍പ്പെടുന്നു.
ജോര്‍ജിയയില്‍ 15 പേര്‍ മരിച്ചതായി ഗവര്‍ണറുടെ വക്താവ് നേരത്തേ തന്നെ അറിയിച്ചിരുന്നു. ഫ്‌ലോറിഡയില്‍ കുറഞ്ഞത് എട്ട് മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്, നോര്‍ത്ത് കരോലിനയില്‍ രണ്ട് മരണങ്ങളും വിര്‍ജീനിയയില്‍ ഒന്നുമാണ് സംഭവിച്ചിരിക്കുന്നത്.
ജോര്‍ജിയയുടെ ചില ഭാഗങ്ങളില്‍ തെരുവുകള്‍ വെള്ളത്തിനടിയിലാണ്, അവിടെ ദേശീയ കാലാവസ്ഥാ വകുപ്പ് മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കുകയും ഒരു ദശലക്ഷത്തിലധികം ആളുകള്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഗള്‍ഫ് തീരത്ത് ഇതുവരെ വീശിയടിച്ച ഏറ്റവും വലിയ കൊടുങ്കാറ്റുകളിലൊന്നായ ഹെലന്‍ ജോര്‍ജിയ, ടെന്നസി, കരോലിന എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും വെള്ളപ്പൊക്കവും കൊണ്ട് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
കാറ്റഗറി നാല് ചുഴലിക്കാറ്റായിരുന്ന, ഹെലീന വെള്ളിയാഴ്ച ഉഷ്ണമേഖലാ കൊടുങ്കാറ്റായി ചുരുങ്ങി, തുടര്‍ന്ന് ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറി. ചുഴലി നാശം വിതച്ച സ്ഥലങ്ങളിലെല്ലാം വൈദ്യതി അടക്കമുള്ള സംവിധാനങ്ങള്‍ താറുമാറായി. 3.9 ദശലക്ഷത്തിലധികം അമേരിക്കന്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിലവില്‍ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്.
ഉയരുന്ന വെള്ളപ്പൊക്കത്തിനിടയില്‍ പെട്ട് ഒറ്റപ്പെട്ടുപോയ, ടെന്നസിയിലെ യൂണികോയ് കൗണ്ടി ഹോസ്പിറ്റലില്‍ നിന്ന് എല്ലാ ആശുപത്രി ജീവനക്കാരെയും രോഗികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആശുപത്രിക്കു ചുറ്റും വന്‍ തോതില്‍ വെള്ളം കയറുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ച് ആശുപത്രിയിലുണ്ടായിരുന്നവരെ എല്ലാം എയര്‍ലിഫ്ട് ചെയ്തു. രോഗികളെ തൊട്ടുടത്തുള്ള ജോണ്‍സണ്‍ സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.
ഹെലിന്‍ ചുഴലിക്കാറ്റ് യുഎസില്‍ നാശം വിതച്ചു; 44 പേര്‍ മരിച്ചു; ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു