ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുത്തു

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുത്തു


ബെംഗളൂരു: ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനിധികള്‍ക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിര്‍മല സീതാരാമനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. നിര്‍മല സീതാരാമനെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

ജനാധികാര സംഘര്‍ഷ സംഘടനയുടെ അംഗമായ ആദര്‍ശ് അയ്യരാണ് നിര്‍മല സീതാരാമനെതിരെ കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരയില്‍ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകന്‍ കൂടിയായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ ബോണ്ടിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ അതില്‍ പങ്കാളിയാണെന്നുമായിരുന്നു ആദര്‍ശ് അയ്യരുടെ ആരോപണം. ഈ ഹര്‍ജി പരിഗണിച്ചാണ് നിര്‍മല സീതാരാമനെതിരെ കേസെടുക്കാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി നിര്‍ദേശിച്ചത്

കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നിര്‍മല സീതാരാമന്റെ രാജി ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ നിര്‍മല സീതാരാമനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു. നിര്‍മല സീതാരാമന്‍ കേന്ദ്രമന്ത്രിയാണ്. അവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയിട്ടുണ്ടെന്നും ആ വിഷയത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.