കൂത്തുപറമ്പ് സമരത്തില്‍ വെടിയേറ്റ പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്പ് സമരത്തില്‍ വെടിയേറ്റ പുഷ്പന്‍ അന്തരിച്ചു


കൂത്തുപറമ്പ്: കൂത്തുപറമ്പ് സമരത്തില്‍ പങ്കെടുക്കവേ വെടിയേറ്റ പുഷ്പന്‍ (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പു ജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


1994 നവംബര്‍ 25ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധത്തിലേക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.


മുസ്ലിം ലീഗുമായി രാഷ്ട്രീയ സഖ്യം നിര്‍ദ്ദേശിച്ച് 1986ലെ സി പി എം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നയത്തിന് ബദല്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം വി രാഘവനെതിരെ സി പി എം നടത്തി വന്ന ഉപരോധ സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു കൂത്തുപറമ്പ് പ്രതിഷേധവും വെടിവയ്പ്പും.


കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ ഈ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.