യു എസില്‍ ബി എ പി എസ് ക്ഷേത്ര ബോര്‍ഡില്‍ മോഡിക്കെതിരെ ചുവരെഴുത്ത്

യു എസില്‍ ബി എ പി എസ് ക്ഷേത്ര ബോര്‍ഡില്‍ മോഡിക്കെതിരെ ചുവരെഴുത്ത്


കാലിഫോര്‍ണിയ: സാക്രമെന്റോയിലുള്ള ബി എ പി എസ് സ്വാമിനാരായണ ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ അക്രമികള്‍ 'മോഡി ഹിന്ദു ഗോ ബാക്ക്' പെയിന്റ് അടിച്ചു. ഇത്തരം ആക്രമണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സെപ്തംബര്‍ 24ന് രാത്രി കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലുള്ള ബി എ പി എസ് ശ്രീ സ്വാമിനാരായണ മന്ദിറില്‍ നടന്ന 'നശീകരണ പ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുന്നു' എന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സാന്‍ ഫ്രാന്‍സിസ്‌കോ എക്‌സ് ഹാന്‍ഡിലിലെ പോസ്റ്റില്‍ പറഞ്ഞു.

'ഉത്തരവാദികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍' കോണ്‍സുലേറ്റ് പ്രാദേശിക അധികാരികളുമായി ചര്‍ച്ച നടത്തിയതായും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. 

മോഡി ഹിന്ദു ഗോ ബാക്ക് എന്നതിന് പുറമേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കറിനും എതിരെയും എഴുതിയിരുന്നു. മോഡിയും ഡോ. ജയങ്കറും തീവ്രവാദികള്‍ എന്നാണ് എഴുതിയത്.

ക്ഷേത്ര ബോര്‍ഡില്‍ ഗ്രാഫിറ്റി സ്‌പ്രേ പെയിന്റ് ചെയ്തത് നശിപ്പിച്ചവര്‍ ചില വാട്ടര്‍ പൈപ്പുകളും കേടുവരുത്തിയതായി എക്‌സിലെ ഒരു പോസ്റ്റില്‍ സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു, 

സാക്രമെന്റോ കൗണ്ടിയിലെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സാക്രമെന്റോ കൗണ്ടി ഷെരീഫിന്റെ ഗ്യാങ് സപ്രഷന്‍ യൂണിറ്റില്‍ നിന്നുള്ള ഡിറ്റക്ടീവുകള്‍ സംഭവസ്ഥലത്ത് പ്രതികരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അലൈഡ് സ്റ്റേറ്റ്, ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചു. അന്വേഷണത്തെ സഹായിക്കുമെന്നും അതില്‍ പറയുന്നു.

സമീപകാലത്ത് യു എസിലെയും കാനഡയിലെയും നിരവധി ബി എ പി എസ് ക്ഷേത്രങ്ങള്‍ സമാനമായ രീതിയില്‍ ലക്ഷ്യമിട്ടിരുന്നു. 

മോഡിയുടെ സമീപകാല യു എസ് സന്ദര്‍ശനത്തിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ മെല്‍വില്ലിലുള്ള ബി എ പി എസ് ക്ഷേത്രവുമായി ബന്ധപ്പെട്ടും സെപ്തംബര്‍ 17ന് പെയിന്റ് ചെയ്തിരുന്നു. 

കാനഡയിലെ എഡ്മണ്ടണിലുള്ള മറ്റൊരു ബി എ പി എസ് ക്ഷേത്രം ജൂലൈയിലാണ് അശുദ്ധമാക്കിയത്.