ഇന്ത്യയില്‍ പിറന്ന ചീറ്റ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ചു

ഇന്ത്യയില്‍ പിറന്ന ചീറ്റ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ചു


ശിവപുര്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ പിറന്ന ചീറ്റ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ചീറ്റയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി മുഖ്യമന്ത്രി മോഹന്‍ യാദവ് എക്‌സില്‍ കുറിച്ചു. ഇന്ത്യയില്‍ പിറന്ന ആദ്യത്തെ ചീറ്റ മുഖിയാണ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇപ്പോള്‍ 33 മാസമാണ് മുഖിയുടെ പ്രായം.

നിലവില്‍ ഇന്ത്യയില്‍ പിറന്ന് ഇന്ത്യയില്‍ പ്രസവിക്കുന്ന ആദ്യത്തെ ചീറ്റ കൂടിയായി മാറിയിരിക്കുകയാണ് മുഖി. ചീറ്റകള്‍ ഇന്ത്യന്‍ സാഹചര്യവും പരിസ്ഥിതിയുമായി ഇണങ്ങിയെന്നതിന്റെ തെളിവാണ് മുഖിയുടെ പ്രസവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2022 സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെ എത്തിച്ചത്. രാജ്യത്തെ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ച് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ചീറ്റ പ്രോജക്റ്റ് നടപ്പാക്കിയത്. അഞ്ച് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും ഉള്‍പ്പെടെ എട്ട് ചീറ്റകളെയാണ് നമീബിയയില്‍ നിന്നും കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചത്.