ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ 22 പേരെ കുറ്റവിമുക്തരാക്കിക്കൊണ്ട് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് അന്വേഷണ ഏജൻസിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. കുറ്റപത്രത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ചില മദ്യവ്യാപാരികളെ 'ദക്ഷിണ സംഘം' എന്നു വിളിച്ച പ്രയോഗം നിയമപരമായ അടിത്തറയില്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി.
പ്രാദേശിക തിരിച്ചറിയലിനെ അടിസ്ഥാനമാക്കി ഇത്തരത്തിലുള്ള വിശേഷണം ഉപയോഗിക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ലെന്നും അത് അനാവശ്യമായ മുൻവിധികൾ സൃഷ്ടിക്കാനിടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. ചെന്നൈയിലെ ഒരു കോടതിയിൽ ഇതേ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ അത് അപമാനകരമായി തോന്നുമായിരുന്നുവെന്നും ജഡ്ജി വാക്കാൽ പരാമർശിച്ചു.
മറ്റു പ്രതികളെ കുറിച്ച് 'വടക്കൻ സംഘം' പോലുള്ള പരാമർശങ്ങൾ എവിടെയും ഇല്ലെന്നത് ശ്രദ്ധേയമാണെന്നും, തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ ഒരു പ്രദേശത്തെ മാത്രം ചൂണ്ടിക്കാണിക്കുന്നത് യുക്തിയില്ലാത്തതാണെന്നും കോടതി പറഞ്ഞു. കുറ്റം ചുമത്തുന്ന നടപടികൾ തെളിവുകളെ അടിസ്ഥാനമാക്കിയാവണമെന്നും പ്രതിയുടെ ജന്മദേശമോ പ്രദേശപരമായ തിരിച്ചറിയലോ വിചാരണയിൽ ഇടംപിടിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
ഇത്തരത്തിലുള്ള പ്രയോഗങ്ങൾ നീതിപൂർണ്ണമായ വിചാരണയെ ബാധിക്കാമെന്ന വാദം ഉന്നയിച്ച് അമേരിക്കയിലെ ഒരു കേസിനെയും കോടതി ചൂണ്ടിക്കാട്ടി. അവിടെ 'ഡൊമിനിക്കൻ മയക്കുമരുന്ന് വ്യാപാരികൾ' എന്ന വിശേഷണം ആവർത്തിച്ച് ഉപയോഗിച്ചതിനെ തുടർന്ന് ശിക്ഷ തന്നെ റദ്ദാക്കിയ സംഭവമുണ്ടായിരുന്നുവെന്ന് ഉത്തരവിൽ പരാമർശിച്ചു.
കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയായ ഗ. ഇവമിറൃമവെലസമൃ ഞമീയുടെ മകളും തെലങ്കാന ജാഗ്രുതി നേതാവുമായ കെ. കവിതയും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. അവർക്കും കോടതി മോചനം നൽകി. മദ്യനയത്തിൽ അനുകൂല തീരുമാനം നേടുന്നതിനായി നൂറുകോടി രൂപ കൈക്കൂലി നൽകാൻ ധാരണയായെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ ആരോപണം.
എന്നാൽ പ്രതികൾക്കെതിരെ വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് കോടതി കണ്ടെത്തി. കുറ്റപത്രത്തിൽ പല പൊരുത്തക്കേടുകളും ഉണ്ടെന്നും തെളിവുകൾ പിന്തുണയ്ക്കാത്ത നിരവധി അവകാശവാദങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാപ്പ് നൽകിയ പ്രതികളുടെ മൊഴി മാത്രം ആശ്രയിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
കേസിന്റെ അടിസ്ഥാന കുറ്റം നിലനിൽക്കാത്ത സാഹചര്യത്തിൽ പണശുദ്ധീകരണ കേസിനും തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് പ്രതിഭാഗം മുന്നോട്ടുവെക്കുന്നത്. അതേസമയം റൗസ് അവന്യൂ കോടതിയുടെ വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു.
മദ്യനയ കേസിൽ കെജ്രിവാളിനും കവിതയ്ക്കും മോചനം; 22 പേരെ കുറ്റവിമുക്തരാക്കി
