ന്യൂഡൽഹി: പുതിയ കണക്കെടുപ്പിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച നിരക്ക് 7.8 ശതമാനമായി. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിലാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.2 ശതമാനവും മുൻ പാദത്തിൽ 8.2 ശതമാനവുമായിരുന്നു വളർച്ച.
സ്ഥിതിവിവര കണക്കു മന്ത്രാലയം ഫെബ്രുവരി 27ന് പുറത്തുവിട്ട വിവരങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. 2011-12 നെ അടിസ്ഥാനവർഷമാക്കിയിരുന്ന പഴയ രീതിക്ക് പകരം 2022-23 നെ അടിസ്ഥാനവർഷമാക്കിയ പുതിയ കണക്കെടുപ്പാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് 7.6 ശതമാനമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വിലയിരുത്തൽ. ജനുവരിയിൽ പ്രസിദ്ധീകരിച്ച ആദ്യ മുൻകൂർ കണക്കിൽ 7.4 ശതമാനമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ജനുവരി വരെ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ധനക്കമ്മി 9.81 ലക്ഷം കോടി രൂപയായി. ഒമ്പത് മാസത്തിൽ ആകെ ചെലവ് 36.9 ലക്ഷം കോടി രൂപയും ആകെ വരുമാനം 27.1 ലക്ഷം കോടി രൂപയും രേഖപ്പെടുത്തി.
സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായാണ് അടിസ്ഥാനവർഷം പുതുക്കിയത്. കഴിഞ്ഞ മാസങ്ങളിൽ വിലക്കയറ്റ കണക്കുകളും സർക്കാർ പുതുക്കിയിരുന്നു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര തൊഴിൽ മേഖലകളും പുതിയ കണക്കെടുപ്പിൽ കൂടുതൽ പ്രാധാന്യം നേടാനിടയുണ്ട്. അതേസമയം കൃഷിയും അസംഘടിത ഉൽപാദന മേഖലയുമുള്ള പങ്ക് കുറയാനാണ് സാധ്യത.
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ജപ്പാനെ മറികടക്കാൻ ഇന്ത്യക്ക് കഴിയുന്ന സമയം എപ്പോഴാകുമെന്ന ചോദ്യത്തിനും പുതിയ കണക്കുകൾ വഴികാട്ടിയാകും. രൂപയുടെ മൂല്യത്തകർച്ചയാണ് ഇതുവരെ അതിന് പ്രധാന തടസമായി നിന്നത്.
ഇന്ത്യയ്ക്ക് 7.8 ശതമാനം ജിഡിപി വളർച്ച; ലോകത്തിലെ വേഗമേറിയ വലിയ സമ്പദ്‌വ്യവസ്ഥയായി മുന്നേറ്റം
