ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂവായിരം കവിഞ്ഞു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂവായിരം കവിഞ്ഞു; ഏറ്റവും കൂടുതല്‍ കേരളത്തില്‍


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 3,395 പേരാണ് നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍. 

കേരളത്തിലാണ് ഏറ്റവുമധികം ആക്ടീവ് കേസുകളുള്ളത്- 1336. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ നാലുപേര്‍ മരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് മരണങ്ങളിലൊന്ന് കേരളത്തിലാണ്. 59കാരനാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡല്‍ഹിയില്‍ എഴുപത്തിയൊന്നുകാരനും കര്‍ണാടകയില്‍ അറുപത്തിമൂന്നുകാരനും യു പിയില്‍ ഇരുപത്തിമൂന്നുകാരനും മരിച്ചു.

കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുള്ളത് മഹാരാഷ്ട്രയിലാണ്- 467. മൂന്നാം സ്ഥാനത്ത് 375 രോഗികളുമായി ഡല്‍ഹിയാണുള്ളത്. 

ഗുജറാത്തില്‍ 223 പേര്‍ക്കും തമിഴ്‌നാട്ടിലും കര്‍ണാടകയിലും 148 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 116 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 22 പേര്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. ഏഴ് പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കേരളത്തില്‍ അഞ്ചു പേരും ഡല്‍ഹിയില്‍ രണ്ടുപേരും മരിച്ചു.

കോവിഡ് കേസുകള്‍ പൊടുന്നനെ ഉയരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ പരിശോധന വര്‍ധിച്ചതിനാലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തല്‍.