ന്യൂഡൽഹി: നീറ്റ്‌യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി നടന്ന ചർച്ചകൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുന്നറിയിപ്പുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി). പ്രധാൻ രാജിവെക്കില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെങ്കിൽ കൂടുതൽ കടുത്ത സമരനടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് സിജെപി നേതൃത്വം അറിയിച്ചു.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതാണ് വിദ്യാർഥി പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മന്ത്രി സ്ഥാനമൊഴിയുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിജെപിയുടെ നിലപാട്. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ പ്രതിഷേധം ശക്തമായിരുന്നു. ജൂലൈ 20ന് നടന്ന 'സംസദ് ചലോ' മാർച്ചിനിടെ സംഘർഷവും അരങ്ങേറിയിരുന്നു.
നഷ്ടപരിഹാരവും വിദ്യാർഥികൾക്കെതിരായ കേസുകളും സംബന്ധിച്ച് കഴിഞ്ഞ ദിവസം സർക്കാരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിച്ച സിജെപി വക്താവ് അശുതോഷ് റങ്ക പറഞ്ഞു. ഈ വിഷയങ്ങളിൽ തത്വത്തിൽ ധാരണയായെന്നും, അതിന്റെ രേഖാമൂലമുള്ള ഉറപ്പ് ശനിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും റങ്ക പറഞ്ഞു. മന്ത്രി രാജിവെക്കില്ലെന്ന വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിൽ കണ്ടതായും, അത് ശരിയാണെങ്കിൽ സർക്കാരുമായുള്ള ചർച്ചകൾക്ക് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഇതേ നിലപാട് തുടരുകയാണെങ്കിൽ സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് സിജെപി തീരുമാനമെടുക്കുമെന്നും, കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും റങ്ക മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച ഇന്ത്യയുടെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ കേന്ദ്രസർക്കാർ പ്രതിനിധികളുമായും സിജെപി നേതാക്കളുമായും ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചർച്ച നടന്നിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനമെടുക്കാൻ ശനിയാഴ്ച ഉച്ചവരെ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതായി സിജെപി അറിയിച്ചു. വിഷയത്തിൽ ശനിയാഴ്ച വീണ്ടും ചർച്ച നടക്കുമെന്നാണ് പ്രതീക്ഷ.
ധർമേന്ദ്ര പ്രധാന്റെ രാജിക്കു പുറമെ, ആത്മഹത്യ ചെയ്ത ഓരോ നീറ്റ് പരീക്ഷാർഥിയുടെയും കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളും മറ്റ് നിയമനടപടികളും പിൻവലിക്കണമെന്നുമാണ് സിജെപിയുടെ മറ്റ് പ്രധാന ആവശ്യങ്ങൾ.
ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെങ്കിൽ കടുത്ത തീരുമാനം; മുന്നറിയിപ്പുമായി സിജെപി
